സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂർ കുറ്റവിമുക്തൻ
സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും കോണ്‍ഗ്രസ് എം പിയുമായ ശശി തരൂർ കുറ്റവിമുക്തൻ. തരൂരിനെതിരെ കുറ്റം ചുമത്താന്‍ തെളിവില്ലെന്ന് കോടതി പറഞ്ഞു. കേസ് അവസാനിപ്പിക്കണമെന്ന തരൂരിന്റെ ആവശ്യം അംഗീകരിച്ച ഡല്‍ഹി റോസ് അവന്യൂ കോടതി പൊലീസിന്റെ വാദങ്ങള്‍ തള്ളി.
കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ശശി തരൂരിനെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്ന് ഡല്‍ഹി പൊലീസ് വാദിച്ചിരുന്നു. പൊലീസിൻ്റെ ഈ വാദം കോടതി അംംഗീകരിച്ചില്ല. സഹോദരന്‍ ആശിഷ് ദാസ് സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നാണ് കോടതിയില്‍ മൊഴി നല്‍കിയത്. സുനന്ദയുടെ മകന്‍ ശിവ് മേനോനും മരണത്തില്‍ തരൂരിന് പങ്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ആത്മഹത്യാ പ്രേരണ കുറ്റം എങ്ങനെ ചുമത്താനാകുമെന്നായിരുന്നു തരൂരിന്റെ വാദം.
പ്രോസിക്യൂഷന് സുനന്ദയുടേത് ആത്മഹത്യയാണെന്ന് തെളിയിക്കാന്‍ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവിലും സാധിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ സുനന്ദയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് സൂചിപ്പിക്കുന്നത്. തരൂരിന്റെ വാദം സുനന്ദയുടേത് ആകസ്മിക മരണമായി കണക്കാക്കണമെന്നാണ് .
2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം കൊലപാതമാണെന്ന് പൊലീസ് നിഗമനത്തിലെത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല. ഒടുവില്‍ ആത്മഹത്യപ്രേരണക്കുറ്റം ചേര്‍ത്ത് 2018 മേയ് 15ന് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.
#360malayalam #360malayalamlive #latestnews