ബ്രസീലിനെ തകർത്ത് അർജന്റീനക്ക് കോപ്പ അമേരിക്ക കിരീടം
നീണ്ട ഇരുപത്തിയെട്ടു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അർജന്റീനക്ക് കോപ്പ അമേരിക്ക കിരീടം. ബ്രസീലിന്റെ മണ്ണിൽ വെച്ചു നടന്ന ടൂർണമെന്റിൽ ചിരവൈരികളായ കാനറികളെ തന്നെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കാൻ ലയണൽ മെസിക്കും സംഘത്തിനും കഴിഞ്ഞത് ഇരട്ടി മധുരമായി. ഇരുപത്തിരണ്ടാം മിനുട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഒരേയൊരു ഗോളിലാണ് അർജന്റീന ഫൈനലിൽ ജയം സ്വന്തമാക്കിയത്.
https://twitter.com/goal/status/1414018089881014274?s=19
പരുക്കൻ അടവുകളോടെ തുടങ്ങിയ മത്സരത്തിൽ മധ്യനിരയിൽ പുലർത്തിയ ആധിപത്യം അർജന്റീനക്ക് മുൻതൂക്കം നൽകിയിരുന്നു. പരഡെസ്, ഡി പോൾ എന്നിവരടങ്ങിയ മധ്യനിരയും റൊമേറോയും ഒട്ടമെൻഡിയും അടങ്ങിയ പ്രതിരോധവും ആദ്യപകുതിയിൽ നെയ്‌മറെയും ബ്രസീലിയൻ മുന്നേറ്റങ്ങളെയും മികച്ച രീതിയിലാണ് പിടിച്ചു കെട്ടിയത്. ആദ്യപകുതിയിൽ ഷോട്ടുകൾ ബ്രസീലാണ് കൂടുതൽ ഉതിർത്തതെങ്കിലും അതിലൊന്നു പോലും അർജന്റീനിയൻ ഗോളിയെ പരീക്ഷിക്കുന്നതായിരുന്നില്ല.
പ്രത്യാക്രമണത്തിലൂന്നി കളിച്ച അർജന്റീന മത്സരത്തിലുതിർത്ത ആദ്യത്തെ ഷോട്ട് തന്നെ വലയിലെത്തിച്ചാണ് ലീഡ് നേടിയത്. ഇരുപത്തിരണ്ടാം മിനുട്ടിൽ സ്വന്തം ഹാഫിൽ നിന്നും റോഡ്രിഗോ ഡി പോൾ നൽകിയ ലോങ്ങ് പാസ് പിടിച്ചെടുത്ത് മനോഹരമായ ചിപ്പിങ് ഫിനിഷിംഗിലൂടെ ഏഞ്ചൽ ഡി മരിയയാണ് അർജന്റീനയെ മുന്നിലെത്തിച്ചത്. പ്രത്യാക്രമണത്തിനുള്ള അവസരം ലഭിക്കുമ്പോഴൊക്കെ അപകടം സൃഷ്‌ടിച്ചെങ്കിലും ആദ്യപകുതിൽ പിന്നീട് മികച്ച അവസരങ്ങളൊന്നും അർജന്റീനക്ക് തുറന്നെടുക്കാനായില്ല.
രണ്ടാം പകുതിയിൽ ഫിർമിനോയെ കളത്തിലിറക്കിയതോടെ വിങ്ങിൽ കുറച്ചുകൂടി സ്വതന്ത്രനായ റിച്ചാർലിസൺ അർജന്റീനയെ ഒരിക്കൽ മുന്നിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചത് അർജന്റീനക്ക് ആശ്വാസമായി. ഇതിനു പിന്നാലെ നെയ്‌മറുടെ പാസിൽ നിന്നും താരത്തിന്റെ തന്നെ ഒരു ക്ളോസ് റേഞ്ച് ഷോട്ട് എമിലിയാനോ മാർട്ടിനസ് തടുത്തിടുകയും ചെയ്‌തു.
എന്നാൽ രണ്ടാം പകുതിയിലെ അപകടം മണത്ത സ്‌കലോണി പരഡെസ്, ലോ സെൽസോ എന്നിവരെ പിൻവലിച്ച് ഗുയ്‌ഡോ റോഡ്രിഗസ്, ടാഗ്ലിയാഫിക്കോ എന്നിവരെയിറക്കി പ്രതിരോധം ശക്തിപ്പെടുത്തിയതോടെ ബ്രസീലിന്റെ ആക്രമണങ്ങളുടെ ശക്തി കുറഞ്ഞു. പിന്നീട് അവസാന നിമിഷങ്ങളിലാണ് ബ്രസീൽ കൂടുതൽ ആഞ്ഞടിച്ചത്. എന്നാൽ അർജന്റീന പ്രതിരോധവും എമിലിയാനോ മാർട്ടിനസിന്റെ ചോരാത്ത കൈകളും അർജന്റീനയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.
കടപ്പാട്: 90 min
#360malayalam #360malayalamlive #latestnews