നിയമ വിരുദ്ധ നടപടികളിലൂടെ പൗരത്വ നിയമം നടപ്പാക്കുന്നു; കോടതിയെ സമീപിക്കും -ഇ. ടി. മുഹമ്മദ് ബഷീർ എം. പി
പൗരത്വ നിയമം നടപ്പിലാക്കാൻ നിയമ വിരുദ്ധവും വഴിവിട്ടതുമായ നീക്കങ്ങൾ കേന്ദ്ര സർക്കാർ നടത്തുകയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം. പി. ഇന്ത്യയിലാകെ ആളിപ്പടർന്ന പ്രക്ഷോഭ സമരങ്ങൾ കാരണം മരവിപ്പിച്ചു നിർത്തേണ്ടി വന്ന പൗരത്വ നിയമമാണിപ്പോൾ മഹാമാരിയുടെ മറവിൽ പുറത്തെടുത്തിട്ടുള്ളത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, ബുദ്ധ, പാഴ്സി, ക്രൈസ്തവ, ജൈന, സിഖ് മതക്കാർക്ക് പൗരത്വം നൽകാനാണിപ്പോൾ നീക്കം. ഗുജറാത്ത്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ഏതാനും ജില്ലകളെയാണിപ്പോ പരീക്ഷണാർത്ഥം തിരഞ്ഞെടുത്തിരിക്കുന്നത്. കളക്ടർമാരെയും ഈ സംസ്ഥാനങ്ങളിലെ ബാക്കി ജില്ലകളിൽ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെയും പൗരത്വ അപേക്ഷകൾ സ്വീകരിച്ച് നടപടികൾ സ്വീകരിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിംകൾ ഒഴികെയുള്ള മറ്റു മത വിഭാഗങ്ങൾക്കാണ് ഇപ്രകാരം പൗരത്വം ലഭിക്കുക. 2019 ൽ പാർലിമെന്റ് പാസ്സാക്കിയ നിയമത്തിന്റെ ചട്ടങ്ങൾ പോലും കഴിഞ്ഞ 19 മാസമായിട്ടും നിർമിക്കാനായിട്ടില്ല. കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പല സംസ്ഥാന സർക്കാരുകളും ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്.
മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന സർക്കാരിന്റെ ഈ നടപടിയെ മുസ്‌ലിംലീഗ് പാർലിമെന്റിലും ശക്തമായി എതിർത്തിരുന്നു.
ഈ നിയമത്തിനെതിരെ ആദ്യം നിയമ നടപടിയുമായി മുന്നോട്ട് വന്ന പാർട്ടി എന്ന നിലയിൽ മുസ്‌ലിംലീഗ് സുപ്രീംകോടതിയിൽ കൊടുത്തിട്ടുള്ള കേസുകളോടൊപ്പം തന്നെ ഈ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാൻ നിയമ സംഘത്തിനു നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഇ. ടി പറഞ്ഞു.
#360malayalam #360malayalamlive #latestnews #govenment