സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി പൊന്നാനിയിലെ ആദ്യദിന ആൻ്റിജെൻ ടെസ്റ്റ് ഫലം ആശ്വാസകരം
പൊന്നാനി നഗരസഭാ പരിധിയിൽ സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി നടന്ന ആദ്യദിന ആൻ്റിജെൻ ടെസ്റ്റ് ഫലം ആശ്വാസം നൽകുന്നു. മലപ്പുറം ജില്ലയിലും പൊന്നാനി നഗരസഭാ പ്രദേശത്തും ആശങ്കാജനകമായി കോവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് റാപ്പിഡ് ആൻ്റിജെൻ ടെസ്റ്റ് സംഘടിപ്പിക്കുന്നത്. മൂന്ന് കേന്ദ്രങ്ങളിലായി മൊത്തം 475 പേരെയാണ് ടെസ്റ്റിന് വിധേയമാക്കിയത്. അതിൽ 43 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ക്യാമ്പുകളിലെ ടെസ്റ്റ് പോസിറ്റീവ് റേറ്റ് 9.5 ശതമാനമായത് ആശ്വാസം നൽകുന്നതാണ്.
എം.ഐ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, തൃക്കാവ് ഹയർസെക്കണ്ടറി സ്കൂൾ, ഐ.എസ്.എസ്.സ്കൂൾ എന്നീ
മൂന്ന് കേന്ദ്രങ്ങളിലായാണ് നഗരസഭയുടെ നേതൃത്വത്തിൽ റാപ്പിഡ് ആൻറീജൻ ടെസ്റ്റ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. എം.ഐ.ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ 167 പേരെ ടെസ്റ്റ് ചെയ്തതിൽ 19 പേരും തൃക്കാവ് ഹയർസെക്കണ്ടറി സ്കൂളിലെ ക്യാമ്പിൽ 125 പേരിൽ 7 പേരും ഐ.എസ്.എസ്.സ്കൂളിലെ 183 പേരിൽ 17 പേരുമാണ് പോസിറ്റീവായത്.
ചൊവ്വാഴ്ച എം.ഐ.ബോയ്സ് സ്കൂൾ, ഐ.എസ്.എസ്.സ്കൂൾ, കടവനാട് സർക്കാർ ഫിഷറീസ് സ്കൂൾ എന്നീ കേന്ദ്രങ്ങളിൽ ക്യാമ്പുകൾ ഉണ്ടായിരിക്കും.
പൊതുവെ പോസറ്റീവ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉള്ള പൊന്നാനി നഗരസഭാ പരിധിയിൽ തുടർന്നും ജാഗ്രത തുടരണമെന്ന് നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
#360malayalam #360malayalamlive #latestnews #covid #ponnani