പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ഇനി കോവിഡ് ചികിത്സാകേന്ദ്രമായി പ്രവർത്തിക്കും
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പൊന്നാനി നഗരസഭ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ഇനി കോവിഡ് ചികിത്സാകേന്ദ്രമായി പ്രവർത്തിക്കും. ജില്ലാ ഭരണകൂടത്തിൻ്റെ ഉത്തരവിനെ തുടർന്നാണ് ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കുന്നത്. ബുധനാഴ്ച മുതൽ കോവിഡ് ആശുപത്രിയായി പ്രവർത്തനം ആരംഭിക്കും.
എല്ലാ വിഭാഗത്തിൽപ്പെട്ട കോവിഡ് രോഗികൾക്കും ഇവിടെ ചികിത്സ ലഭ്യമാകും. കോവിഡ് രോഗികളായവർക്ക് മാത്രമായിരിക്കും ആശുപത്രിയിൽ ഇനി പ്രസവ ചികിത്സ നൽകുക. സാധാരണ ഗതിയിൽ കോവിഡ് രോഗികളല്ലാത്ത ഗർഭിണികൾക്കും കുട്ടികൾക്കും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടാം. മാത്രമല്ല കോവിഡ് അല്ലാത്ത മുഴുവൻ രോഗികൾക്കും താലൂക്ക് ആശുപത്രിയിൽ ചികിത്സാ സംവിധാനം ഒരുക്കിയിട്ടുണ്ട്.
സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി കോവിഡ് ആശുപത്രിയാക്കുന്നതിൻ്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിൻ്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ടവരുടെ അടിയന്തിര യോഗം ചേർന്നു. നഗരസഭാ വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീനാസുദേശൻ, രജീഷ് ഊപ്പാല, ടി.മുഹമ്മദ് ബഷീർ, സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രി സൂപ്രണ്ട് ഡോ.ആശ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാജ്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
#360malayalam #360malayalamlive #latestnews #covid #ponnani