കോവിഡ് വന്നവർക്ക് മൂന്ന് മാസത്തിന് ശേഷം മതി വാക്സിന്‍, മുലയൂട്ടുന്നവർക്കും വാക്സിൻ; പുതിയ മാർഗ നിർദേശങ്ങൾ പുറത്തിറങ്ങി
രാജ്യത്തെ കോവിഡ് വാക്സിനേഷന് പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്രസർക്കാർ. ദേശീയ സാങ്കേതിക സമിതിയുടെ ശുപാർശകൾ അടക്കം പരിഗണിച്ചാണ് പുതിയ നിർദേശങ്ങൾ. ഇതോടെ മുലയൂട്ടുന്ന അമ്മമാർക്ക് ഇനി കോവിഡ് വാക്സിൻ എടുക്കാം. ഇതുവരെ ഇതിന് അനുമതി നൽകിയിരുന്നില്ല. കൂടാതെ കോവിഡ് വന്ന മാറിയവർക്ക് മൂന്നുമാസം കഴിഞ്ഞ ശേഷം മാത്രം വാക്സിനേഷൻ മതിയെന്ന നിർദേശവും കേന്ദ്രം അംഗീകരിച്ചു. വാക്സിന്റെ ആദ്യ ഡോസ് എടുത്തശേഷം രോഗം ബാധിച്ചെങ്കിൽ അസുഖം ഭേദമായി മൂന്ന് മാസം വരെ രണ്ടാമത്തെ ഡോസ് വൈകിപ്പിക്കുകയുമാകാം. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചശേഷമോ, അല്ലാതെയോ കോവിഡ് വന്നവർക്ക് നേരത്തെ നാലാഴ്ച കഴിഞ്ഞാൽ വാക്സിൻ എടുക്കാമായിരുന്നു.
ഇതിന് പുറമെ കോവിഡ് വാക്‌സിനേഷന് മുമ്പായി ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രിയിൽ അഡ്മിറ്റ് ആയ ആളുകൾ ഡിസ്ചാർജായി നാല് മുതൽ എട്ട് ആഴ്ച വരെ കഴിഞ്ഞ ശേഷം മാത്രമേ വാക്സിൻ സ്വീകരിക്കാൻ പാടുള്ളൂ. ആന്റിബോഡി-പ്ലാസ്മ ചികിത്സയ്ക്കു വിധേയമായര്‍ ആശുപത്രി വിട്ട് മൂന്നുമാസം കഴിഞ്ഞ് വാക്‌സിനെടുത്താല്‍ മതി. കൂടാതെ കോവിഡ് നെഗറ്റീവായതിനോ വാക്‌സിന്‍ സ്വീകരിച്ചതിനോ 14 ദിവസത്തിന് ശേഷം രക്തദാനം നടത്തുകയും ചെയ്യാം
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ദേശീയ സാങ്കേതിക ഉപദേശക സമിതി (എന്‍ടിജിഐ)യുടെ ശുപാര്‍ശകള്‍ അംഗീകരിച്ചത്. ഗര്‍ഭിണികള്‍ക്കും വാക്‌സിനെടുക്കാമെന്ന് സമിതി നിര്‍ദേശിച്ചിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തുകയാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
#360malayalam #360malayalamlive #latestnews #covid #vaccine