ഓക്സിജൻ ക്ഷാമത്തിൽ ഡൽഹിയിലും പഞ്ചാബിലുമായി 31 മരണം കൂടി
കോവിഡിന്റെ രണ്ടാംവ്യാപനത്തിനിടെ അടിയന്തരചികിത്സയ്ക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാത്തത് വീണ്ടും രോഗികളുടെ ജീവനെടുക്കുന്നു. തലസ്ഥാനനഗരമായ ഡൽഹിയിലെയും പഞ്ചാബിലെ അമൃത്‌സറിലെയും രണ്ട് സ്വകാര്യ ആശുപത്രികളിലായി 31 രോഗികൾ കൂടി മരിച്ചു.
തെക്കുപടിഞ്ഞാറൻ ഡൽഹി രോഹിണിയിലെ ജയ്‌പുർ ഗോൾഡൻ ആശുപത്രിയിലാണ് 25 മരണം. അമൃത്‌സറിലെ നീൽകാന്ത് ആശുപത്രിയിൽ ആറുപേരും മരിച്ചു. വെള്ളിയാഴ്ച സെൻട്രൽ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ 25 രോഗികൾ മരിച്ചിരുന്നു. രാജ്യതലസ്ഥാനത്തെ ഓക്സിജൻ ക്ഷാമവുമായി ബന്ധപ്പെട്ട പ്രശ്നം ശനിയാഴ്ച കോടതി കയറിയിട്ടും ആശുപത്രികളിൽ നിന്നുള്ള പരാതികളും സഹായംതേടിയുള്ള അഭ്യർഥനകളും നിലച്ചിട്ടില്ല.
ജയ്‌പുർ ഗോൾഡൻ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് മതിയായ അളവിൽ ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിച്ചത്. ഇവിടെ 200 കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. ഇതിൽ 80 ശതമാനവും ഓക്സിജൻ സഹായം ആവശ്യമുള്ളവരാണെന്ന് മെഡിക്കൽ ഡയറക്ടർ ഡി.കെ. ബലൂജ പറഞ്ഞു. 35 രോഗികൾ ഐ.സി.യു.വിലും ഉണ്ട്.
‘‘വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മൂന്നര മെട്രിക് ടൺ ഓക്സിജൻ എത്തേണ്ടതായിരുന്നു. അതു കിട്ടാൻ അർധരാത്രിയായി. അപ്പോഴേയ്ക്കും 25 രോഗികൾ മരിച്ചു.’’ - ഡോ. ഡി.കെ. ബലൂജ വിശദീകരിച്ചു. അടിയന്തരമായി ഓക്സിജൻ ലഭ്യമാക്കാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും കുറഞ്ഞ അളവിലാണ് ഓക്സിജൻ ലഭിച്ചതെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.
അമൃത്‌സറിൽ നീൽകാന്ത് ആശുപത്രിയിൽ മരിച്ചവരിൽ അഞ്ചുപേർ കോവിഡ് ബാധിതരാണ്. ജില്ലാ ഭരണകൂടത്തോട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്ന് ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുനിൽ ദേവഗൺ പറഞ്ഞു. ഓക്സിജൻ നൽകണമെന്ന് വിതരണക്കാരോട് ആവശ്യപ്പെട്ടപ്പോൾ സർക്കാർ ആശുപത്രികൾക്കാണ് മുൻഗണനയെന്നായിരുന്നു മറുപടി. സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം തടയാൻ യൂണിറ്റുകൾക്ക് പുറത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ദേവഗൺ ആരോപിച്ചു.
#360malayalam #360malayalamlive #latestnews #covid #death #oxygen