വളാഞ്ചേരി കൊലപാതകം: സുബീറയുടെ ബാഗ് കണ്ടെടുത്തു
വളാഞ്ചേരി ആതവനാട് കഞ്ഞിപ്പുര ചോറ്റൂർ കിഴക്കത്ത് പറമ്പാട്ട് കബീറിന്റെ മകൾ സുബീറാ ഫർഹത്തി(21)നെ അയൽവാസി വരിക്കോടൻ അൻവർ കൊലപ്പെടുത്തി കേസിൽ പ്രതി അൻവറുമായുള്ള തെളിവെടുപ്പ് തുടരുന്നു. സുബീറ ഫർഹത്തിന്‍റെ ബാഗ് പൊലീസ് കണ്ടെടുത്തു. എന്നാൽ, സുബീറയിൽ നിന്ന് അൻവർ മോഷ്ടിച്ചെന്ന് പറയുന്ന സ്വർണാഭരണങ്ങൾ കണ്ടെടുക്കാനായിട്ടില്ല. സുബീറയുടെ മൊബൈൽ ഫോൺ കുഴൽ കിണറിലെറിഞ്ഞുവെന്നാണ് അൻവർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
21 കാരിയായ സുബീറയെ പട്ടാപ്പകൽ കൊലചെയ്തത് മൂന്നര പവൻ സ്വർണത്തിന് വേണ്ടിയെന്ന് പ്രതി അൻവർ മൊഴി നൽകിയിരുന്നു. രാവിലെ ജോലിക്കായി പോകുകയായിരുന്ന സുബീറ ഫർഹത്തിനെ വീടിന് 50 മീറ്റർ അടുത്തുള്ള വിജനമായ വഴിയിൽ വെച്ച് ആക്രമിക്കുകയായിരുന്നു. സുബീറയെ കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ അഴിച്ചെടുത്ത് മൃതദേഹം തൊട്ടടുത്ത പറമ്പിൽ സൂക്ഷിച്ചുവെന്നാണ് അൻവർ പൊലീസിനോട് പറഞ്ഞത്. മൃതദേഹം ചാക്കിൽ കെട്ടിയ ശേഷം പ്രതിയുടെ ചുമതലയിലുള്ള സമീപത്തെ പറമ്പിലേക്ക് കൊണ്ടുപോയി. ആ പറമ്പിന്‍റെ കാര്യങ്ങൾ നോക്കി നടത്തുന്നയാളായതിനാൽ ആർക്കും സംശയം തോന്നിയില്ല. ശേഷം ഒരു കുഴിയെടുത്ത് മൃതദേഹം മൂടി. പിന്നീട് കൃഷി ആവശ്യത്തിനെന്ന വ്യാജേന സമീപത്തെ ക്വാറിയിലെ മണ്ണുമാന്തി യന്ത്രം വിളിച്ചു കൊണ്ടു വന്ന് അവിടെ മണ്ണിട്ടുമൂടുകയായിരുന്നു.
മാർച്ച് പത്തിന് കാണാതായ ഫർഹത്തിനുവേണ്ടി നാട്ടുകാർ നാടുമുഴുവൻ അരിച്ചുപെറുക്കി തിരയുമ്പോൾ അവർക്കിടയിൽ സജീവമായി അൻവറുമുണ്ടായിരുന്നു. അന്ന് ആർക്കും ഇയാളെക്കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല. മീറ്ററുകൾപ്പുറത്തെ വീട്ടുകാരനായ അയൽവാസി ഇത്തരത്തിൽ കടുംകൈ ചെയ്യില്ലെന്ന നാട്ടുകാരുടെയും വീട്ടുകാരുടെയും വിശ്വാസമാണ് നിമിഷങ്ങൾക്കുള്ളിൽ ഇല്ലാതായത്.
2019 മാർച്ചിൽ ലോക്ഡൗണിനുമുമ്പ് ഫർഹത്ത് വെട്ടിച്ചിറയിലെ ഡെന്റൽ ക്ലിനിക്കിൽ സഹായിയായി ജോലിക്കുപോയിരുന്നു. ലോക്ഡൗൺ വന്നതോടെ ജോലിക്കുപോയിരുന്നില്ല. ഏതാനും മാസങ്ങൾക്കുമുമ്പാണ് ഇവർ വീണ്ടും ജോലിക്കു പോയിത്തുടങ്ങിയത്. അതിനിടെയാണ് മാർച്ച് പത്തിന് യുവതിയെ കാണാതായത്. വിവരമറിഞ്ഞ് വിദേശത്തായിരുന്ന ഉപ്പ നാട്ടിലെത്തിയിരുന്നു. കാണാതായ മകളുടെ തിരിച്ചുവരവുംകാത്ത് ഉമ്മ പ്രാർഥനയോടെ കഴിയുന്നതിനിടെയാണ് നാട്ടുകാരെയും വീട്ടുകാരെയും ഞെട്ടിച്ചു കൊണ്ട് കൊലപാതകവിവരം പുറത്തുവന്നത്.
#360malayalam #360malayalamlive #latestnews #valanchery #crime