കോവിഡിനെ നേരിടാന്‍ രാജ്യം സജ്ജം; ലോക്ഡൗണ്‍ അവസാന ആയുധം- പ്രധാനമന്ത്രി
രാജ്യം കോവിഡ് പ്രതിസന്ധി നേരിടാൻ സജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കോവിഡ് രണ്ടാംതരംഗം കൊടുങ്കാറ്റുപോലെയാണ്. ജനങ്ങൾ അനുഭവിക്കുന്ന കടുത്ത പ്രയാസത്തിന്റെ ആഴം തിരിച്ചറിയുന്നു. വലിയ വെല്ലുവിളിയാണ് മുന്നിലുള്ളതെന്നും ഒരുമയും കൃത്യമായ തയ്യാറെടുപ്പും കൊണ്ട് നമുക്ക് കോവിഡിനെ മറികടക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോക്ഡൗൺ അവസാന ആയുധമാണെന്നും മൈക്രോ കൺടെയ്ൻമെന്റ് സോണുകൾ തിരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആശുപത്രികളിൽ കിടക്കകളുടെ എണ്ണം കൂട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നു. ചില നഗരങ്ങളിൽ കോവിഡിനു വേണ്ടി മാത്രമുള്ള വലിയ ആശുപത്രികൾ നിർമിച്ചു. രാജ്യത്ത് ഓക്സിജൻ ക്ഷാമം പലയിടത്തുമുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും സ്വകാര്യമേഖലയും ഓക്സിജൻ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. ഒക്സിജൻ ലഭ്യത ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രണ്ട് മേയ്ഡ് ഇൻ ഇന്ത്യ വാക്സിനുകൾ ഉപയോഗിച്ച് ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിക്ക് ഇന്ത്യ തുടക്കം കുറിച്ചെന്നും ഇതുവരെ 12 കോടിയിലധികം ഡോസ് കോവിഡ് വാക്സിനുകൾ നൽകിക്കഴിഞ്ഞെന്നും പ്രധാനമന്ത്രി പറഞ്ഞു. 2021 മെയ് ഒന്നുമുതൽ 18 വയസ്സു പൂർത്തിയായവർക്കും വാക്സിൻ വിതരണം ചെയ്യുമെന്നും മോദി കൂട്ടിച്ചേർത്തു.
#360malayalam #360malayalamlive #latestnews #modi#covid