റെംഡെസിവിറിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു
രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ആന്റി വൈറൽ മരുന്നായ റെംഡെസിവിറിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചു. റെംഡെവിർ ഇൻജക്ഷൻ, റെംഡെസിവിർ മരുന്നിന്റെ ഘടകങ്ങൾ എന്നിവയുടെ കയറ്റുമതി രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാകുന്നത് വരെ നിരോധിച്ച് കൊണ്ട് കേന്ദ്രം ഉത്തരവിറക്കി. യുഎസ്സിലെ ഗിലീഡ് സയൻസുമായുളള കരാർ പ്രകാരം ഏഴ് ഇന്ത്യൻ കമ്പനികളാണ് റെംഡെിവിർ നിർമിക്കുന്നത്.
കൂടുതൽ ആളുകൾക്ക് മരുന്ന് ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ, റെംഡെസിവിറിന്റെ നിർമ്മാതാക്കൾ അവരുടെ വിതരണക്കാരുടേത് ഉൾപ്പെടെയുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. റെംഡിസിവിറിന്റെ ഉത്പാദനം വർധിപ്പിക്കുന്നതിനായി ഫാർമസ്യൂട്ടിക്കൽ വകുപ്പ് ആഭ്യന്തര മരുന്ന് നിർമാതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. കോവിഡിനായുള്ള ദേശീയ ക്ലിനിക്കൽ മാനേജ്മെന്റ് പ്രൊട്ടോക്കോൾ ഒരു പരീക്ഷണാത്മക ചികിത്സയായിട്ടാണ് റെംഡെസിവിറിനെ ചികിത്സയുടെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പരിഹരിക്കുന്നതിനായാണ് റെംഡെസിവർ രോഗികൾക്ക് നൽകുന്നത്. അതേസമയം കോവിഡിനെതിരേ ഫലപ്രദമാണെന്ന് കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് ലോകാരോഗ്യ സംഘടന കോവിഡ് ചികിത്സയ്ക്കുപയോഗിക്കുന്ന മരുന്നുകളുടെ പട്ടികയിൽ നിന്ന് റെംഡെസിവിർ നീക്കം ചെയ്തിരുന്നു.
#360malayalam #360malayalamlive #latestnews#covid19