ഭാരതപ്പുഴയിൽ ഒഴുക്ക് ശക്തം: ഭീതിയോടെ പുഴയോരവാസികൾ
പൊന്നാനി: പുഴയിൽ ഒഴുക്ക് ശക്തമായതോടെ ഉറക്കം നഷ‌്‌ടപ്പെട്ട് ഭാരതപ്പുഴയോരവാസികൾ. ജലനിരപ്പ് 2.9 മീറ്റർ ഉയരത്തിലെത്തി. കഴിഞ്ഞ 2 വർഷവുമുണ്ടായ പ്രളയ സാഹചര്യമാണ് ഓരോ കുടുംബത്തെയും ഭീതിയിൽ നിർത്തുന്നത്. ജലനിരപ്പുയരാമെന്ന കാലാവസ്ഥാ മുന്നറിയിപ്പുകളും ആശങ്ക ഉയർത്തുകയാണ്.തീരത്തു താമസിക്കുന്നവരെ സംരക്ഷിക്കാൻ അധികൃതർ യാതൊരു മുൻകരുതലുകളും ഒരുക്കിയില്ലെന്നത് കടുത്ത പ്രതിഷേധങ്ങൾക്കിടയാക്കുന്നു. 2 പ്രളയങ്ങൾക്കു ശേഷം വീണ്ടും മഴക്കാലമെത്തുന്നതു വരെ അധികൃതർ വാഗ്ദാനങ്ങൾ മാത്രം നൽകി തടിതപ്പുകയാണുണ്ടായത്. കർമ റോഡിനടിയിലൂടെ പുഴവെള്ളം കരയിലേക്ക് ഇരച്ചു കയറുന്ന പൈപ്പുകൾക്ക് ഷട്ടറിടണമെന്നതായിരുന്ന പ്രധാന ആവശ്യം.
ഇത് അവസാന നിമിഷം വരെ അധികൃതർ ചെവിക്കൊണ്ടില്ല. ഏറ്റവുമൊടുവിൽ 18 പൈപ്പുകളിൽ 5 എണ്ണം മാത്രം മണൽ ചാക്കിട്ട് അടച്ചു. ഇത് ശാശ്വതമായ പരിഹാരമല്ലെന്ന് പുഴയോരവാസികൾ ആവർത്തിച്ചു പറയുകയാണ്.കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഇത്തവണ ദുരിതാശ്വാസ ക്യാംപുകളിൽ പോലും സുരക്ഷയുണ്ടാകില്ലെന്ന് ഇവർ ഭയപ്പെടുന്നു. പുഴ കരകവിഞ്ഞൊഴുകിയാൽ ഈശ്വരമംഗലം മേഖല പൂർണമായും വെള്ളത്തിലാകും. നഗരസഭയുടെ മറ്റ് ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്.
റിപ്പോർട്ട്: ജിബീഷ്
#360malayalam #360malayalamlive #latestnews