ചങ്ങാടംറോഡിലെ കുഴികളിലും ആരോഗ്യകേന്ദ്രത്തിന്റെ മുറ്റത്തും വെള്ളം നിറഞ്ഞൊഴുകി
ചങ്ങാടംറോഡിലെ കുഴികളിലും ആരോഗ്യകേന്ദ്രത്തിന്റെ മുറ്റത്തും വെള്ളം നിറഞ്ഞൊഴുകി
ട്രോളുമായി നാട്ടുകാരുടെ പ്രതിഷേധം
പ്രചരിക്കുന്ന ട്രോളുകൾ
എരമംഗലം: പാതിനിർമാണം പൂർത്തീകരിച്ചും പാതിഭാഗം കുഴികൾ നിറഞ്ഞുകിടക്കുന്ന വെളിയങ്കോട് ചങ്ങാടം റോഡ് മഴയെത്തിയതോടെ വെള്ളംനിറഞ്ഞൊഴുകി. റോഡ് നിർമാണത്തിലെ അശാസ്‌ത്രീയതമൂലം വെള്ളക്കെട്ടൊഴിയാൻ വഴിയില്ലാതായതോടെ റോഡരികിലെ വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിനുചുറ്റും വെള്ളം നിറഞ്ഞു. ഏറെക്കാലമായി ചങ്ങാടംറോഡ് നിർമാണവുമായി ബന്ധപ്പെട്ടു പ്രതിഷേധവുമായി രംഗത്തുള്ള നാട്ടുകാർ ഇത്തവണ പ്രതിഷേധമൊന്ന് മാറ്റിപ്പിടിച്ചു. റോഡിൽ വാഴവെക്കാനും വഴിതടയാനുമൊന്നും നിക്കാതെ നവമാധ്യമങ്ങളിൽ ട്രോളുകൾ നിറച്ചുകൊണ്ടാണ് വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിനെതിരെ പ്രതിഷേധത്തിന്റെ വേറിട്ടവഴി സ്വീകരിച്ചത്. 'വെളിയങ്കോട്ടെ ആരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടറെ കാണാൻ പോകുന്ന രോഗികൾ' എന്ന അടിക്കുറിപ്പോടെ റോഡിലെ വെള്ളക്കെട്ടിലൂടെ തോണിയിൽ ആളുകളെ നിറച്ചു പോകുന്ന ചിതമാണ് ട്രോളുകളിൽ വൈറലായത്. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിലായി കിടക്കുന്ന ചങ്ങാടം റോഡിലൂടെ ദിവസവും വിദ്യാർഥികളുൾപ്പെടെ ആയിരങ്ങളാണ് യാത്ര ചെയ്യുന്നത്. 21.30 ലക്ഷം രൂപ ചെലവിട്ട് തുടങ്ങിയ ചങ്ങാടംറോഡ് നിർമാണം ഭാഗീകമായാണ് പൂർത്തിയായത്.
നിർമാണത്തിനുകൊണ്ടുവന്ന മെറ്റൽ, എംസാന്റ് ഉൾപ്പെടെ മാസങ്ങളോളം റോഡരികിൽ കിടന്നിട്ടും നിർമാണം പൂർത്തിയാക്കത്തിൽ പ്രതിഷേധിച്ചു ഒരുവിഭാഗം നാട്ടുകാർചേർന്ന് മെറ്റലും എംസാന്റും റോഡിൽ നിരത്തിയിരുന്നു. ഇതിനെതിരെ പഞ്ചായത്തും കരാറുകാരനും നാട്ടുകാർക്കെതിരെ പോലീസിൽ പരാതിനൽകുകയും ചെയ്‌തിരുന്നു. ചങ്ങാടംറോഡിലൂടെ മറ്റൊരുവഴിയില്ലാത്തതുകൊണ്ടാണ് ദുരിതംസഹിച്ചും യാത്ര ചെയ്യുന്നത്. രോഗികൾ ഉൾപ്പെടെയുള്ളവർക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എത്തുന്നതിനും ഒരു സർക്കാർ വിദ്യാലയത്തിലേക്കും മൂന്ന് സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രത്തിലേക്കും വിദ്യാർഥികൾക്കെത്താൻ ചങ്ങാടംറോഡ് മാത്രമാണ് ആശ്രയം.
#360malayalam #360malayalamlive #latestnews