പ്രളയം: രക്ഷകരായി കൂടെയുണ്ട് കടലിന്റെ മക്കൾ
പൊന്നാനി: ‘‘കൊഞ്ചും കണവയുംപോലെ വിലപിടിപ്പുള്ള മീനുകൾ ഇഷ്ടംപോലെ ലഭിക്കുന്ന കാലമാണിപ്പോൾ. പക്ഷേ മലയോര ജനതയുടെ തലയ്ക്കുമീതെ കോവിഡും പേമാരിയും കനക്കുമ്പോൾ ഞങ്ങൾ ഏങ്ങനെ വീട്ടിലിരിക്കും. സ്വജീവനിൽ പേടിയുണ്ടെങ്കിലും കൂടെയുണ്ട് ഞങ്ങൾ. മലനാട്ടിനെ രക്ഷിക്കാനാണ് സർക്കാർ ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്നത്. ആ ദൗത്യം ഞങ്ങൾ മരണംവരെ നിറവേറ്റും.’’
പൊന്നാനി സ്വദേശി പി കെ റസാഖിന്റെ വാക്കുകളിൽ നന്മയുടെയും അതിജീവിനത്തിന്റെയും കരുത്ത്.
കാലവർഷം ശക്തിപ്പെടുന്ന സാഹചര്യത്തിൽ മലയോര ജനതയുടെ രക്ഷകരായി കടലോര മക്കൾ നിലമ്പൂരിലെത്തി. ഗോവയിൽ 30 ദിവസം പ്രത്യേക പരിശീലനം ലഭിച്ച 14 പേരാണ് നിലമ്പൂരിൽ എത്തിയത്. പൊന്നാനി ഫിഷറീസ് വകുപ്പിനുകീഴിലെ സ്പെഷൽ രക്ഷാ സ്‌ക്വാഡാണ് ഇവർ. ദുരന്തനിവാരണ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ പ്രത്യേക പരിശീലനം നൽകിയത്. ആദ്യഘട്ടം അഞ്ച് രക്ഷാബോട്ടുകളുമായാണ് ഇവർ എത്തിയത്. കഴിഞ്ഞ രണ്ട് പ്രളയത്തിലുമായി നിരവധി ജീവനുകളാണ് ഈ കടലിന്റെ മക്കൾ രക്ഷിച്ചത്. കഴിഞ്ഞ തവണ കരുളായി, ചാലിയാർ തുടങ്ങിയ പഞ്ചായത്തുകളിൽനിന്നായി നിരവധി പേരെ റസാഖും സംഘവും പ്രളയത്തിൽനിന്ന് കരകയറ്റിയിരുന്നു. 2018ൽ തൃശൂർ ജില്ലയിലെ ചാലക്കുടി ഉൾപ്പെടെയുള്ള പ്രളയബാധിത മേഖലകളിൽ റസാഖിന്റെ നേതൃത്വത്തിലുള്ള മത്സ്യതൊഴിലാളികൾ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. സംസ്ഥാന ഫിഷറീസ് വകുപ്പാണ് ഇവരുടെ മുഴുവൻ ചെലവും വഹിക്കുന്നത്. കനത്തമഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ബോട്ടുകളും വിവിധ പഞ്ചായത്തുകളിലെ പുഴയോരത്ത് സജീകരിച്ചുകഴിഞ്ഞു.
#360malayalam #360malayalamlive #latestnews