പൊന്നാനി തീരദേശത്ത് കടലാക്രമണം രൂക്ഷം
പൊന്നാനി: മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ഹൃദയം തകർത്ത് തീരദേശത്ത് കടലാക്രമണം രൂക്ഷം. 10 വീടുകൾ തകർന്നു. ഇരുപതോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇന്നലെ പുലർച്ചെ മുതൽ ആഞ്ഞടിച്ച തിരകൾ തീരത്തെ തകർത്തെറിയുകയായിരുന്നു. ഒട്ടേറെ വീടുകളിൽ വെള്ളം കയറി. നീരൊഴുക്കിന് സ്ഥലമില്ലാത്തതിനാൽ മിക്ക വീടുകളും വെള്ളത്തിലാണ്.തീരദേശ റോഡുകൾ വെള്ളത്തിൽ മുങ്ങി. പൊന്നാനി മുറിഞ്ഞഴിയിൽ ഉള്ളിമരക്കാരകത്ത് ജമീല, കറുത്തകുഞ്ഞാലിന്റെ ഫാത്തിമ, ചക്കന്റകത്ത് ഷൗക്കത്ത്, തേങ്ങാടത്തിന്റെ ഫൈസൽ, പോക്കരകത്ത് നഫീസ തുടങ്ങിയവരുടെ വീടുകളാണ് തകർന്നത്. കടലിനോട് ചേർന്നുള്ള വീടുകൾ നിലംപൊത്തൽ ഭീഷണിയിലാണ്.
പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് മാറി. ആവശ്യമെങ്കിൽ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുമെന്ന് റവന്യു അധികൃതർ അറിയിച്ചു. തീരദേശത്ത് രണ്ടാഴ്ച മുൻപും കടലാക്രമണം നാശ നഷ്ടങ്ങൾ വിതച്ചിരുന്നു. വീടുകൾ തകർന്ന കുടുംബങ്ങൾ ദുരിതത്തിൽ നിന്നു കരയകറുന്നതിനു മുൻപാണ് വീണ്ടും കടലാക്രമണം രൂക്ഷമായിരിക്കുന്നത്. മുറിഞ്ഞഴി, മൈലാഞ്ചിക്കാട്, പുതുപൊന്നാനി, നാലാങ്കല്ല് മരക്കടവ്, അഴീക്കൽ തുടങ്ങിയ ഭാഗങ്ങളിൽ കടലാക്രമണം വൻനാശമുണ്ടാക്കി. വെള്ളക്കെട്ട് ഒഴിഞ്ഞുപോകാത്തത് ഗുരുതരമായ ആരോഗ്യ ഭീഷണിയും ഉയർത്തുന്നുണ്ട്.
*ഇന്നലത്തെ മഴ*
●നിലമ്പൂർ– 95.6 മില്ലീമീറ്റർ
●മഞ്ചേരി – 18.8
●അങ്ങാടിപ്പുറം – 18
●പെരിന്തൽമണ്ണ– 16.4
●കരിപ്പൂർ– 17.3
●പൊന്നാനി – 0.4
അവലംബം: കാലാവസ്ഥാ നിരീക്ഷണ വകുപ്പ്
#360malayalam #360malayalamlive #latestnews