ഗോഡ്‌സെയുടെ പേരിലുള്ള ലൈബ്രറി പൂട്ടിച്ചു
മധ്യപ്രദേശ്: രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ തുടങ്ങിയ ലൈബ്രറി അടച്ചുപൂട്ടിച്ചു ഹിന്ദു മഹാസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലൈബ്രറി ജില്ലാ ഭരണകൂടമാണ് പൂട്ടിച്ചത്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഹിന്ദു മഹാസഭയുടെ ഓഫീസിലാണ് രണ്ട് ദിവസം മുന്‍പ് ലൈബ്രറി തുടങ്ങിയത്.
ഗോഡ്സെയുടെ ജീവിതത്തെയും കാഴ്ചപ്പാടുകളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ലഭ്യമാകുമെന്നാണ് ഹിന്ദു മഹാസഭ അറിയിച്ചിരുന്നത്. വിഭജനം തടയുന്നതില്‍ ഗാന്ധിജി പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രഭാഷണവും സംഘടിപ്പിച്ചു. ഗോഡ്സെ യഥാര്‍ത്ഥ രാജ്യസ്നേഹിയെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനാണ് ലൈബ്രറി തുടങ്ങിയതെന്നും ഗോഡ്സെ ഇന്ത്യാ വിഭജനത്തിന് എതിരായിരുന്നുവെന്നും ഹിന്ദു മഹാസഭാ വൈസ് പ്രസിഡന്‍റ് ജെയ്‍വീര്‍ ഭരദ്വാജ് അവകാശപ്പെട്ടു.
ലൈബ്രറി തുടങ്ങിയതില്‍ പിന്നെ നിരവധി പരാതികള്‍ ലഭിച്ചെന്ന് ഗ്വാളിയോര്‍ എസ്പി അമിത് സംഗി പറഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് 144 പ്രഖ്യാപിച്ചിരുന്നു. ലൈബ്രറിയിലെ പുസ്തകങ്ങളും ബാനറുകളും പോസ്റ്ററുകളുമെല്ലാം പിടിച്ചെടുത്തു. എന്നാല്‍ ഹിന്ദു മഹാസഭാ നേതാക്കളുമായി കൂടിയാലോചിച്ചാണ് ലൈബ്രറി പൂട്ടിയതെന്ന് എസ്.പി പറഞ്ഞു.
#360malayalam #360malayalamlive #latestnews