പരിവർത്തനം വന്ന വൈറസിനെയും നേരിടുന്ന വാക്‌സിനുമായി ബയോൺടെക്
ന്യൂഡൽഹി: പരിവർത്തനം വന്ന വൈറസിനെ നേരിടാൻ വേണ്ട പുതിയ വാക്‌സിൻ വേണ്ടിവന്നാൽ ആറാഴ്‌ചയ്‌ക്കകം നിർമ്മിക്കാനാകുമെന്ന് അറിയിച്ച് ബയോൺടെക് കമ്പനി സഹ സ്ഥാപകൻ ഉഗുർ സഹിൻ. 'തയ്യാറായ വാക്‌സിന്റെ പരീക്ഷണങ്ങളിൽ നിന്ന് പരിവർത്തനം വന്ന വൈറസിനെയും നേരിടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.' ഉഗുർ സഹിൻ പറഞ്ഞു. ബ്രിട്ടനിൽ കണ്ടെത്തിയ പരിവർത്തനം വന്ന വൈറസിന് തങ്ങളുടെ വൈറസ് വാക്‌സിൻ ഉപയോഗിച്ച് തന്നെ പ്രതിരോധിക്കാനാകുമെന്ന് മുൻപ് ഉഗുർ സഹിൻ അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കൻ ഫാർമസ്യൂട്ടിക്കൽ കമ്പനി ഫൈസറുമായി ചേർന്ന് ബയോൺടെക് തയ്യാറാക്കിയ ഫൈസർ വാക്‌സിന് യൂറോപ്യൻ യൂണിയൻ അനുമതി നൽകിയതിനെ തുടർന്ന് സംസാരിക്കുകയായിരുന്നു സഹിൻ. ക്രിസ്‌തുമസിന് ശേഷം യൂറോപിൽ മുഴുവൻ വാക്‌സിൻ വിതരണം ചെയ്യാനാകുമെന്നാണ് കമ്പനി കരുതുന്നത്.
അതിവേഗം പടർന്നുപിടിക്കുന്ന മഹാമാരിയുടെ പുതിയ വകഭേദം കാരണം വിവിധ ലോകരാജ്യങ്ങൾ ബ്രിട്ടനിലേക്കുളള അതിർത്തി അടയ്‌ക്കുകയും വിമാനസർവീസ് റദ്ദാക്കുകയും ചെയ്‌തിരുന്നു. പെട്ടെന്നുളള ഈ നടപടികൾ കാരണം രാജ്യത്ത് ഭക്ഷ്യക്ഷാമ സാദ്ധ്യതയും യാത്രാക്ളേശവും ഉണ്ടായിരിക്കുകയാണ്. വേഗത്തിൽ പടരുന്ന വൈറസ് വകഭേദമാണെങ്കിലും പ്രതിരോധ വാക്‌സിൻ ഉപയോഗിച്ച് തന്നെ രോഗത്തെ മറികടക്കാനാകുമെന്നാണ് സി.എസ്.ഐ.ആർ ഡി.ജി ശേഖർ മൻഡെ തിങ്കളാഴ്‌ച അഭിപ്രായപ്പെട്ടിരുന്നു.
#360malayalam #360malayalamlive #latestnews