സത്യം ജയിച്ചു: വികാരാധീനനായി അഭയകേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസ്
തിരുവനന്തപുരം: അഭയക്കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിധിയിൽ സന്തോഷമുണ്ടെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി ബി ഐ മുൻ ഡിവൈ എസ് പി വർഗീസ് പി തോമസ്. പ്രതികൾ കുറ്റക്കാരാണെന്ന കോടതി വിധി വന്നതിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുക്കയായിരുന്നു അദ്ദേഹം. വികാരാധീനനായി നിറകണ്ണുകളോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസ് അന്വേഷണത്തിൽ സത്യസന്ധമായി നിലകൊണ്ടെന്നും അതിന് ജീവിതത്തിൽ വലിയ വിലകൊടുക്കേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു.അഭയയുടെ മരണം കൊലപാതകമാണെന്ന് റിപ്പോർട്ട് നൽകിയ വർഗീസ് പി തോമസ് സമ്മർദ്ദങ്ങൾ ഏറിയതോടെ വിആർഎസ് എടുക്കുകയായിരുന്നു.
'സത്യം ജയിച്ചു. ഈ കേസും നൂറ് ശതമാനം സത്യസന്ധമായാണ് അന്വേഷിച്ചിട്ടുള്ളത്. കുറ്റം തെളിഞ്ഞു എന്ന് പറഞ്ഞപ്പോൾത്തന്നെ സത്യം ജയിച്ചു എന്നതിന് തെളിവാണ്. കേസ് സത്യസന്ധമായാണ് അന്വേഷിച്ചിട്ടുളളത്. അതിന്റെ തെളിവാണ് ഇപ്പോൾ വന്ന വിധി. ഞാൻ സംതൃപ്തനാണ്. ഇനി ശിക്ഷ എന്തായാലും കൂടിപ്പോയാലും കുറഞ്ഞാലും പ്രശ്‌നമില്ല. ഈ കേസുകൊണ്ടാണ് ഞാൻ സർവീസിൽ നിന്ന് വി ആർ എസ് എടുത്തത്. സമ്മർദ്ദത്തിന് അടിപ്പെടാൻ താൽപ്പര്യമില്ലാത്തതിനാലായിരുന്നു അത്. സത്യം തെളിയണം. എന്റെ തത്വങ്ങളിൽ നിന്ന് വ്യതിചലിച്ചുകൊണ്ടെരു തീരുമാനം ഞാൻ എടുക്കില്ല. കുറ്റം തെളിഞ്ഞപ്പോൾത്തന്നെ എന്റെ അന്വേഷണം നീതിപൂർവ്വമായിരുന്നു എന്ന് വ്യക്തമായി. ഞാൻ കരയുന്നത് സന്തോഷം കൊണ്ടാണ്. ദുഃഖം കൊണ്ടല്ല. മേലുദ്യോഗസ്ഥൻ നിർബന്ധിച്ചാലും ഇതിൽ മാറ്റമുണ്ടാവില്ല. വി ആർ എസ് എടുത്തതിൽ ഒരിക്കലും കുറ്റബോധം തോന്നിയിട്ടില്ല. സത്യത്തിനുവേണ്ടി നിലകൊണ്ടു. അതിനുവേണ്ടി കൊടുത്ത വിലയായിരുന്നു അത്. ഞാൻ അതിന് കൊടുത്ത വില വളരെ വലുതായിരുന്നു. ക്ളിയർ ട്രാക്ക് റെക്കോഡുളള ഞാനും ആ പൊസിഷനിൽ എത്തിയേനെ. തെളിവുളളതിനാൽ പ്രതികളെ വെറുതേവിടില്ലെന്ന് എനിക്കറിയാമായിരുന്നു. 'എനിക്ക് പത്തുകൊല്ലം സർവീസ് ബാക്കിയുണ്ടായിരുന്നു. എന്റെ കൂടെയുണ്ടായിരുന്ന ഒന്നിച്ച് ട്രെയിനിംഗ് കഴിഞ്ഞ രണ്ടുപേർ ഡി ഐ ജിവരെയായി. നീതി എന്നും തെളിയും എപ്പോഴും'- അദ്ദേഹം പറഞ്ഞു.
#360malayalam #360malayalamlive #latestnews