വെളിയങ്കോട് ഹംസുവിന്റെ മരണം; മക്കളും മരുമകളും റിമാന്‍ഡില്‍
മലപ്പുറം വെളിയങ്കോട് വാക്കുതർക്കത്തെ തുടർന്നുണ്ടായ ഉന്തിനും തള്ളിനുമിടയിൽ ഗൃഹനാഥൻ മരിച്ച കേസിൽ മക്കളും മരുമകളും റിമാൻ്റിൽ. ഹംസുവിന് മർദനമേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് പ്രതികളെ റിമാൻ്റ് ചെയ്തത്. ഒട്ടേറെ രോഗങ്ങളാൽ ബുദ്ധിമുട്ടിയിരുന്ന ഹംസുവിനേറ്റ മർദനം മരണകാരണമായെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുടുംബവുമായി വേർപിരിഞ്ഞ് താമസിച്ചിരുന്ന ഹംസുവിൻ്റെ വീട്ടിലേക്ക് ഇന്നലെ രാവിലെയാണ് കോടതി ഉത്തരവുമായി ഭാര്യയും മക്കളും മരുമകളും എത്തിയത്. വീട്ടിൽ കയറണമെന്നായിരുന്നു ആവശ്യം. എന്നാൽ ഹംസു ഇത് നിരസിച്ചതോടെ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. അരമണിക്കൂർ നീണ്ട സംഘർഷത്തിൽ രോഗങ്ങൾ അലട്ടിയിരുന്ന ഹംസുവിന് സാരമായി പരുക്കേറ്റു.
സംഘർഷത്തെ തുടർന്ന് ഹംസു ബോധരഹിതനായി. പക്ഷേ ഹംസുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ കുടുംബം തയാറായില്ല. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും അറുപത്തി രണ്ടുകാരനായ ഹംസു മരിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഹംസുവിന് മർദനമേറ്റിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് മകൻ ആബിദിനെയും മകളെയും മരുമകളെയും പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ് ചെയ്തു. മകൻ മഞ്ചേരി ജയിലിലും മറ്റ് രണ്ടു പ്രതികൾ കണ്ണൂർ ജയിലിലുമാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമെ കേസിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
#360malayalam #360malayalamlive #latestnews