എയ്ഡഡ് സ്കൂള്‍, കോളജ് നിയമനങ്ങള്‍ക്ക് കര്‍ശന വ്യവസ്ഥകളുമായി ധനവകുപ്പ്
എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനത്തിന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. തുടര്‍ച്ചയായ നാല് വര്‍ഷം 15 അധിക വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ മാത്രമേ പുതിയ തസ്തിക അനുവദിക്കൂ. നിയമനാധികാരം പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക്കൈമാറണമെന്നും ധനവകുപ്പ് നിബന്ധന വെച്ചു. വിരമിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പുനര്‍നിയമിക്കണമെന്ന ശിപാര്‍ശ നടപ്പാക്കില്ലെന്നും ധനമന്ത്രി മീഡിയവണിനോട് പറഞ്ഞു.
പ്രധാനമായും നാല് വ്യവസ്ഥകളാണ് എയ്ഡഡ് അധ്യാപക നിയമനത്തിൽ ധനവകുപ്പ് കൊണ്ടുവന്നത്. 35 വിദ്യാർഥികളാണ് ഒരു ക്ലാസിലെ പരമാവധി വിദ്യാർത്ഥികളുടെ എണ്ണം. ഒരു വിദ്യാർത്ഥി അധികമെത്തി മുപ്പത്തിയാറ് ആയാൽ തന്നെ പുതിയ ഡിവിഷൻ അനുവദിക്കുന്നതാണ് നിലവിൽ തുടരുന്ന രീതി. ഇത് മാറും. ഇനി അധികമായി 15 വിദ്യാർത്ഥികള്‍ ഉണ്ടെങ്കിൽ മാത്രമേ പുതിയ ഡിവിഷൻ അനുവദിക്കൂ. ഇത്തരത്തിൽ വർദ്ധിക്കുന്ന വിദ്യാർത്ഥികള്‍ നാലുവർഷമെങ്കിലും നിലനിന്നാലേ പുതിയ തസ്തിക ലഭിക്കുകയുള്ളൂ.
എ ഇ ഒ, ഡിഇഒമാരാണ് അധ്യാപക നിയമനത്തിന് അംഗീകാരം നൽകി വന്നിരുന്നത്. ഇനി പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ആകും അധ്യാപകർക്കുള്ള നിയമന അംഗീകാരം നൽകുക. വിദ്യാർത്ഥികളുടെ കണക്കെടുപ്പ് ബയോമെട്രിക് സംവിധാനത്തിലൂടെ നടത്താനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ സ്കൂൾ മാറ്റിയിരുത്തി അധിക ഡിവിഷനുകൾ കൃത്രിമമായി സൃഷ്ടിക്കുന്ന രീതിക്ക് ഇതോടെ അവസാനമാകും. അതേസമയം വിരമിച്ചവരെ പുനർ നിയമിക്കണം എന്നത് കെ.എം എബ്രഹാം സമിതിയുടെ നിർദേശം മാത്രമാണെന്നും ധനമന്ത്രി പ്രതികരിച്ചു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്.
#360malayalam #360malayalamlive #latestnews