ചർച്ചയ്ക്ക് തീയതി നിശ്ചയിക്കാൻ കർഷകരോട് ആവശ്യപ്പെട്ട് കേന്ദ്രം
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ അവസാനിപ്പിക്കാൻ കർഷകരുമായി ചർച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. പുതിയ ബില്ല് കർഷകർക്ക് ഏറെ ഗുണം ചെയ്യുമെന്നും നിയമഭേദഗതി വരുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനായി തീയതി നിശ്ചയിക്കാനും അദ്ദേഹം കർഷകരോട് ആവശ്യപ്പെട്ടു. സർക്കാർ ചർച്ചയ്ക്ക് തയ്യാറാണെന്നും വാർത്താസമ്മേളനത്തിൽ നരേന്ദ്ര തോമർ പറഞ്ഞു. "ചർച്ചയ്ക്ക് തീയതി നിശ്ചയിക്കാൻ ഞാൻ യൂണിയനുകളോട് അഭ്യർത്ഥിക്കുന്നു; ഞങ്ങൾ കേൾക്കാൻ തയ്യാറാണ്." നരേന്ദ്ര തോമർ പറഞ്ഞു. പുതിയ നിയമം എ.പി.എം.സി നിയമങ്ങളെയോ താങ്ങു വിലയെയോ ബാധിക്കില്ല.താങ്ങു വിലയുമായി ഇതിന് യാതോരു തരത്തിലുള്ള ബന്ധവുമില്ല. താങ്ങു വിലയിൽ മാറ്റം ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പു നൽകുമെന്നും അദ്ദേഹം പറഞ്ഞു.കർഷകർ ഉത്പാദിപ്പിക്കുന്ന വിളകൾ കമ്പോളത്തിന് പുറത്ത് വിൽക്കുന്നതിന് അവസരമൊരുക്കുന്നതിനാണ് പുതിയ നിയമം കേന്ദ്ര സർക്കാർ കൊണ്ട് വന്നതെന്നും നരേന്ദ്ര തോമർ കൂട്ടിച്ചേർത്തു.
അതേസമയം കാർഷിക നിയമത്തിനെതിരായ കർഷകരുടെ സമരം രൂക്ഷമാവുകയാണ്. നിയമം റദ്ദാക്കുന്നത് വരെ പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷക സംഘടനകൾ.എന്നാൽ നിയമം പിൻവലിക്കാനാകില്ലെന്നും ആവശ്യമായ ഭേദഗതി വരുത്താമെന്നുമാണ് സർക്കാർ നിലപാട്.
#360malayalam #360malayalamlive #latestnews