കർഷകർ ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ പിന്നീട് അതിന് കഴിഞ്ഞെന്നുവരില്ല - രാഹുൽ ഗാന്ധി
ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സി.പി.എം നേതാവ് സീതാറാം യെച്ചൂരി,എൻ.സി.പി നേതാവ് ശരദ് പവാർ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ കണ്ടു. കേന്ദ്ര സർക്കാർ സ്വന്തം താത്പര്യങ്ങൾക്ക് അനുസരിച്ചാണ് നിയമങ്ങൾ നിർമ്മിക്കുന്നതെന്നും ഈ നിയമം റദ്ദാക്കണമെന്ന് രാഷ്‌ട്രപതിയോട് ആവശ്യപ്പെട്ടതായും രാഹുൽ ഗാന്ധി അറിയിച്ചു. കർഷകരോടും പ്രതിപക്ഷ നേതാക്കളോടും അഭിപ്രായം ചോദിക്കാതെയാണ് കേന്ദ്ര സർക്കാർ കാർഷിക ബിൽ കൊണ്ടുവന്നതെന്നും ഇത് കർഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.മൂന്ന് കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിലൂടെയുള്ള കേന്ദ്രത്തിന്റെ അജണ്ട കാർഷിക സംവിധാനങ്ങൾ പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ ഏൽപ്പിക്കുകയെന്നതാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
"ഈ ബില്ലുകൾ കർഷകരുടെ ഉന്നമനത്തിന് വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി പറയുന്നു.എങ്കിൽ പിന്നെ എന്തിനാണ് കർഷകർ സർക്കാരിനെതിരെ തെരുവുകളിലിറങ്ങുന്നത്? മൂന്ന് കാർഷിക ബില്ലുകളുടെ യഥാർത്ഥ അജണ്ട ഇന്ത്യയുടെ കാർഷിക സമ്പ്രദായം പ്രധാനമന്ത്രിയുടെ സുഹൃത്തുക്കൾക്ക് കൈമാറുക എന്നതാണ്, കർഷകർക്ക് ഇത് നന്നായി അറിയാം,ഈ ബില്ലുകൾ പിൻവലിക്കുന്നത് വരെ ഇന്ത്യയിലെ കർഷകർ സമരത്തിൽ നിന്നും പിൻമാറില്ല." രാഹുൽ ഗാന്ധി പറഞ്ഞു.
#360malayalam #360malayalamlive #latestnews