ഇന്ത്യയിലെ വാക്‌സിൻ സംഭരണം; പരിഹാരം കാണുമെന്ന് ഫെെസർ
ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ സൂക്ഷിക്കുന്നത് ഏറെ വെല്ലുവിളിയാകുമെന്ന് വ്യക്തമാക്കി യു.എസ് ഫാർമ കമ്പനി ഫൈസർ. വാക്‌സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കേണ്ടിവരുമെന്നും ഈ വെല്ലുവിളി നേരിടാൻ തയ്യാറാണെന്നും ഫെെസർ അറിയിച്ചു. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യയെ സമീപിച്ചതിന് പിന്നാലെയാണ് ഫെെസർ ഇക്കാര്യം വ്യക്തമാക്കിയത്.
"വാക്‌സിന്റെ ഫലപ്രദമായ ഗതാഗതം, സംഭരണം, താപനില നിരീക്ഷണം എന്നിവ സംബന്ധിച്ച പദ്ധതികളും അതിന് ആവശ്യമായ ഉപകരണങ്ങളും ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.ആഗോളതലത്തിൽ ഇതിന് വേണ്ട എല്ലാ ഗതാഗത സംവിധാനവും ഉപയോഗപ്പെടുത്തും." ഫെെസർ പ്രസ്‌താവനയിൽ പറഞ്ഞു.വാക്‌സിൻ കുത്തിവയ്പ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന രാജ്യങ്ങളിൽ പാക്കേജിംഗിനും സംഭരണത്തിനും വേണ്ട ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഫെെസർ വികസിപ്പിച്ച കൊവിഡ് വാക്‌സിൻ മൈനസ് 70 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ ഇന്ത്യയിൽ നിലവിലുള്ള വാക്‌സിനുകൾ മൈനസ് 2 മുതൽ മൈനസ് 8 ഡിഗ്രി വരെ സെൽഷ്യസിലാണ് സൂക്ഷിക്കുന്നത്. ഇതിനാൽ തന്നെ ഇന്ത്യയിലെ വാക്സിൻ സംഭരണ സംവിധാനത്തിൽ വിദഗ്ദ്ധർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. യു.കെയും ബഹറിനും വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതി നൽകിയതിന് പിന്നാലെയാണ് ഇന്ത്യയിലും അനുമതി തേടി ഫെെസർ എത്തിയിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ഫെെസർ നടത്തിയ ട്രയൽ പരീക്ഷണ ഫലങ്ങൾ തൃപ്തമാണെന്ന് ബോധ്യമായാൽ ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയേക്കും.
#360malayalam #360malayalamlive #latestnews