നാല് കോടി ഡോസ് തയ്യാര്‍; രാജ്യത്ത് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്
ന്യൂഡൽഹി: യുഎസ് കമ്പനിയായ ഫൈസറിനു പിന്നാലെ രാജ്യത്ത് കൊവിഡ് 19 വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടി പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യട്ട് ഓഫ് ഇന്ത്യ. കൊവിഡ് മഹാമാരിയുടെ സാഹചര്യം പരിഗണിച്ചും ജനനന്മ കണക്കിലെടുത്േതും വാക്സിൻ അടിയന്തരമായി ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് കമ്പനി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള പിടിഐ റിപ്പോര്‍ട്ട്.
ഇന്നലെയായിരുന്നു യുഎസ് കമ്പനിയായ ഫൈസര്‍ തങ്ങളുടെ കൊവിഡ് വാക്സിൻ അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ അനുമതി തേടി കേന്ദ്രസര്‍ക്കാരിനെ സമര്‍പ്പിച്ചത്. ഇത്തരത്തിൽ രാജ്യത്ത് രംഗത്തെത്തന്ന ആദ്യ കമ്പനിയും ഫൈസറാണ്. യുകെയിലും ബഹ്റൈനിലും വിതരണത്തിന് അനുമതി തേടിയ ശേഷമായിരുന്നു കമ്പനി ഇന്ത്യൻ സര്‍ക്കാരിനെ സമീപിച്ചത്. ഓക്ഫഡ് സര്‍വകലാശാലയും ബ്രിട്ടീഷ് കമ്പനിയായ ആസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് അനുമതി തേടിയത്. ഈ വാക്സിൻ വ്യാവസായികമായി ഉത്പാദിപ്പിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ രാജ്യത്ത് നടത്തി വരികയാണ്. യുകെയിലും ബ്രസീലിലം കമ്പനി ക്ലിനിക്കൽ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. ഐസിഎംആറിൻ്റെ സഹകരണത്തോടെ ഇന്ത്യയിൽ നടത്തുന്ന 2, 3 ഘട്ടങ്ങളിലുള്ള ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്സിൻ നേരത്തെ തന്നെ ഇന്ത്യയിൽ ലഭ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഡിജിസിഐയിൽ നിന്ന് ഉപാധികളോടെ നേടിയ ലൈസൻസ് ഉപയോഗിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇതിനോടകം നാല് കോടി ഡോസ് വാക്സിൻ ഉത്പാദിപ്പിച്ചിട്ടുണ്ടെന്നാണ് ഐസിഎംആര്‍ പറയുന്നത്. യുകെയിലും ഇന്ത്യയിലും ബ്രസീലിലും നടത്തിയ വാക്സിൻ പരീക്ഷണങ്ങളുടെ റിപ്പോര്‍ട്ടുകളും അപേക്ഷയ്ക്കൊപ്പം സിറം ഇൻസ്റ്റിറ്റ്യൂട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കൊവിഡ് 19നെതിരെ, പ്രത്യേകിച്ച് ഗുരുതരമാകുന്ന രോഗബാധയ്ക്കെതിരെ വാക്സിൻ വളരെ ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വാക്സിൻ സുരക്ഷിതമാണെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പരിശോധനയ്ക്കായി കമ്പനി 12 ഡോസ് കൊവിഷീൽഡ് വാക്സിൻ കസൗലിയിലെ സെൻട്രൽ ഡ്രഗ്സ് ഫാക്ടറിയിലേയ്ക്ക് അയച്ചിട്ടുണ്ട്. ഫൈസര്‍ ഉള്‍പ്പെടെയുള്ള വാക്സിനുകളെ അപേക്ഷിച്ച് കൊവിഷീൽഡ് വാക്സിൻ ചെലവു കുറഞ്ഞതാണെന്നും ഇന്ത്യയുടെ ഗ്രാമീണ പ്രദേശങ്ങളിലടക്കം എളുപ്പത്തിൽ വിതരണം ചെയ്യാൻ സാധിക്കുന്നതാണെന്നുമാണ് സോഴ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. രണ്ട് മുതൽ എട്ട് ഡിഗ്രി വരെ താപനിലയിൽ വാക്സിൻ കേടുകൂടാതെ സൂക്ഷിക്കാമെന്നതിനാൽ രാജ്യത്ത് നിലവിലുള്ള കോള്‍ഡ സ്റ്റോറേജ് ശ്യംഖല തന്നെ ഉപയോഗിക്കുകയും ചെയ്യാം.
#360malayalam #360malayalamlive #latestnews