കര്‍ഷക സമരം: ചര്‍ച്ച പരാജയം
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള മൂന്നാംവട്ട ചര്‍ച്ചയും പരാജയം. മറ്റന്നാള്‍ വീണ്ടും ചര്‍ച്ച നടത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇതിനോടുള്ള തീരുമാനം കര്‍ഷകര്‍ അറിയിച്ചിട്ടില്ല. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന നിലപാട് മയപ്പെടുത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരോട് ആവശ്യപ്പെട്ടത്. കര്‍ഷക സംഘടനാ നേതാക്കളുമായുള്ള യോഗത്തിലായിരുന്നു അഭ്യര്‍ത്ഥന.
എട്ട് ഭേദഗതികള്‍ വരുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നിയമത്തില്‍ ഭേദഗതി വരുത്താമെന്ന നിലപാട് തങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞു. ഭേദഗതി കൊണ്ട് തങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടില്ലെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റ് ശക്തികളുടെ പിടിയിലാണെന്ന് യോഗത്തില്‍ കര്‍ഷക സംഘടനകള്‍ ആരോപിച്ചു. നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ വാദിച്ചുവെങ്കിലും നിയമം പിന്‍വലിക്കുന്നില്ലെങ്കില്‍ യോഗം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ അര്‍ത്ഥമില്ലെന്നായിരുന്നു കര്‍ഷക സംഘടനകളുടെ നിലപാട്.
ഇക്കാര്യത്തില്‍ നിലപാട് പിന്നീട് അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ചര്‍ച്ച അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. പിന്നീട് വീണ്ടും യോഗം ആരംഭിച്ചപ്പോഴാണ് എട്ട് ഭേദഗതികളെന്ന നിലപാട് സര്‍ക്കാര്‍ പറഞ്ഞത്. കഴിഞ്ഞ യോഗത്തില്‍ അംഗീകരിച്ച ആവശ്യങ്ങള്‍ കര്‍ഷകര്‍ക്ക് രേഖാമൂലം കേന്ദ്രസര്‍ക്കാര്‍ എഴുതി നല്‍കി. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ച കാര്യങ്ങള്‍ രേഖാമൂലം എഴുതി നല്‍കണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ച അധികം നീട്ടേണ്ടതില്ലെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും യോഗത്തില്‍ സംഘടനകള്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് കഴിഞ്ഞ യോഗത്തിന്റെ തീരുമാനങ്ങള്‍ രേഖാമൂലം സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയത്.
#360malayalam #360malayalamlive #latestnews