കർഷക ബില്ലിൽ കേന്ദ്രം ഭേദഗതിയ്‌ക്ക് തയ്യാറായേക്കും
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കർഷക നിയമത്തിനെതിരെ കഴിഞ്ഞ പത്ത് ദിവസമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കർഷകർ രാജ്യതലസ്ഥാനത്ത് സമരം തുടരുകയാണ്. നിയമം പാർലമെന്റ് ചേർന്ന് പിൻവലിക്കണമെന്ന ആവശ്യമാണ് കർഷകർ മുന്നോട്ട് വയ്ക്കുന്നത്. ഇന്ന് കേന്ദ്ര സർക്കാരുമായി നടക്കുന്ന ചർച്ചയിൽ ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ചർച്ചയിൽ കാര്യമില്ലെന്ന് കർഷക സംഘടനാ നേതാക്കൾ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ചൊവ്വാഴ്‌ച കർഷക സംഘടനകൾ ഭാരത ബന്ദ് പ്രഖ്യാപിക്കുകയും ചെയ്‌തിരിക്കുകയാണ്. ഇതേതുടർന്നാണ് നിയമ ഭേദഗതിയെ കുറിച്ച് കേന്ദ്ര സർക്കാർ ആലോചിക്കുന്നെന്നാണ് സൂചന. ഇന്ന് നടക്കുന്ന അഞ്ചാംഘട്ട ചർച്ചകൾക്ക് മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, കൃഷി വകുപ്പ് മന്ത്രി നരേന്ദ്രസിംഗ് തോമർ എന്നിവർ പ്രധാനമന്ത്രിയുടെ വസതിയിൽ അടിയന്തിര യോഗം ചേരുകയാണ്.
കേന്ദ്രം നിയമഭേദഗതി വരുത്തുമെന്ന പ്രതീക്ഷയിൽ ഡൽഹി അതിർത്തിയിൽ ആയിരക്കണക്കിന് കർഷകരാണ് ക്യാമ്പ് ചെയ്യുന്നത്. ഈ ആഴ്‌ച കർഷക നേതാക്കളുമായി കേന്ദ്ര മന്ത്രിമാർ നടത്തിയ രണ്ട് ഘട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. സർക്കാർ നൽകിയ ഭക്ഷണം പോലും സ്വീകരിക്കാതെ ഗുരുദ്വാരകൾ തയ്യാറാക്കിയ ഭക്ഷണമാണ് ചർച്ചകൾക്കിടയിലെ ഭക്ഷണസമയത്ത് കർഷകർ കഴിച്ചത്.
മഹാരാഷ്‌ട്രയിൽ ദേവേന്ദ്ര ഫഡ്നാവിസ് സർക്കാരിനെതിരെ മുൻപ് നടന്ന വൻ ജനശ്രദ്ധയാകർഷിച്ച കർഷക സമരത്തെക്കാൾ വലുതാണ് നിലവിൽ ഡൽഹിയിൽ നടക്കുന്ന സമരം. വിളകളിൽ താങ്ങുവിലയിൽ സർക്കാർ കർഷകർക്ക് അനുകൂലമായി നിലപാടെടുത്തെങ്കിലും നിയമം പിൻവലിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ നിയമത്തിലെ ഓരോ ഭാഗവും വിശദമായി ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചു. നിലവിൽ സമരം ചെയ്യുന്ന സമരക്കാരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗബാധയിൽ വർദ്ധനവുണ്ടായതും കർഷക സമരത്തെ കുറിച്ച് ആശങ്കയുണ്ടാകാൻ കാരണമായിട്ടുണ്ട്.
ഡിസംബർ 8 ചൊവ്വാഴ്‌ച നടക്കുന്ന ഭാരത ബന്ദിൽ ഡൽഹിയിലെ ഹൈവേകൾ തടയുമെന്നും വാഹനഗതാഗതം സ്‌തംഭിപ്പിക്കുമെന്നുമാണ് കർഷകർ പറയുന്നത്. രാജ്യമാകെ കർഷകർ വാഹനഗതാഗതം തടയുമെന്നും അവർ അവകാശപ്പെട്ടു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് കർഷക നേതാക്കളുമായി കേന്ദ്രം ഡൽഹി വിഗ്യാൻ ഭവനിൽ ചർച്ച നടത്തുക. മുൻപ് സമരം ആരംഭിക്കുന്നതിന് മുൻപും രണ്ടുവട്ടം കേന്ദ്രം കർഷകരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഈ കൂടിക്കാഴ്‌ചകളിലൊന്നും അനുനയ തീരുമാനമുണ്ടായില്ല.
അതേസമയം സമരം ചെയ്യുന്ന കർഷകരെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ വെളളിയാഴ്‌ച ഒരു ഹർജി സമർപ്പിച്ചു. കൊവിഡ് അതിവേഗം പടരാൻ ഇടയാക്കുമെന്ന് കാട്ടിയാണ് ഹർജി. അതേസമയം സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണയുമായി നിരവധി പ്രമുഖർ എത്തിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്‌ടൻ അമരീന്ദർ സിംഗ്, മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, എന്നിവർ ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചു.
പുതിയ നിയമം താങ്ങുവില എടുത്തുകളയുന്നതും തങ്ങളെ കോർപറേറ്റുകളുടെ കാൽചുവട്ടിൽ എത്തിക്കാൻ ലക്ഷ്യമിട്ടുമാണെന്നാണ് സമരം ചെയ്യുന്ന കർഷകർ പ്രധാനമായും ആരോപിക്കുന്നത്.
#360malayalam #360malayalamlive #latestnews