രാജ്യത്ത് ആദ്യം വാക്‌സിൻ നൽകുക ആരോഗ്യപ്രവർത്തകർക്ക്; നിലപാട് അറിയിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിൻ ലഭ്യമാകുമ്പോൾ ആരോഗ്യ പ്രവർത്തകർ, സായുധ സേന അംഗങ്ങൾ, പൊലീസുകാർ,മുൻസിപ്പൽ തൊഴിലാളികൾ എന്നിവർക്ക് ആദ്യം വിതരണം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ നടന്ന സർവ്വകക്ഷിയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 27 കോടിയോളം വരുന്ന രാജ്യത്തെ മുതിർന്ന പൗരൻമാർക്ക് വാക്‌സിൻ ലഭ്യമാക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. രാജ്യത്തെ കൊവിഡ് സ്ഥിതി വിലയിരുത്തുന്നതിനും വാക്‌സിൻ വിതരണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷിയോഗത്തിൽ വിവിധ പാർട്ടി നേതാക്കൾ പങ്കെടുത്തു.
"ആദ്യ ഘട്ട വാക്‌സിൻ വിതരണം ചെയ്യുക രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുന്നിട്ട് നിന്ന ഒരു കോടിയിലേറെ ആരോഗ്യപ്രവർത്തകർക്കാകും. രണ്ടാം ഘട്ട വാക്‌സിൻ രണ്ട് കോടിയോളം വരുന്ന സായുധ സേനാംഗങ്ങൾ, പൊലീസുകാർ,മുൻസിപ്പൽ തൊഴിലാളികൾ എന്നിവർക്കും നൽകും." രാജേഷ് ഭൂഷൺ പറഞ്ഞു.
കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സർവ്വകക്ഷിയോഗം വിളിക്കുന്നത്. രാജ്യത്തെ കൊവിഡ് വാക്‌സിൻ നിർമാണം വിലയിരുത്താൻ പ്രധാനമന്ത്രി വാക്‌സിൻ നിർമാണ കമ്പനികളിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് സർവ്വകക്ഷിയോഗം വിളിച്ചതെന്നും ശ്രദ്ധേയമാണ്.
#360malayalam #360malayalamlive #latestnews