പ്രണയ വിവാഹം; കോഴിക്കോട് പട്ടാപ്പകല്‍ വരന്റെ കാർ തകർത്ത് ഗുണ്ടാസംഘത്തിന്റെ ഭീഷണി
കോഴിക്കോട്: കൊയിലാണ്ടിയിൽ വരനും ബന്ധുക്കളും വന്ന കാർ വധുവിന്റെ ബന്ധുക്കൾ അടിച്ചു തകർത്തു. ഇന്നലെ പട്ടാപ്പകലാണ് സംഭവം. കൊയിലാണ്ടി സ്‌റ്റേഷൻ പരിധിയിലെ നടേരി എന്ന സ്ഥലത്താണ് ആക്രമണം നടന്നത്. വിവാഹവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. വധുവിന്റെ അമ്മാവന്മാരാണ് ആക്രമികൾ എന്നാണ് സൂചന. കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് സാലിഹും നടേരി സ്വദേശിനിയായ പെൺകുട്ടിയുമായുള്ള വിവാഹം മാസങ്ങൾക്ക് മുമ്പ് കഴിഞ്ഞിരുന്നു. രജിസ്‌റ്റർ വിവാഹമാണ് ആന്ന് കഴിഞ്ഞിരുന്നത്. പിന്നീട് മതപരമായ ചടങ്ങുകളുമായി വിവാഹം നടത്താൻ വധുവിന്റെ പിതാവ് തന്നെയാണ് വരനെയും കൂട്ടരെയും ക്ഷണിച്ചത്. ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് അയൽവാസികൾ പറയുന്നു.
നാട്ടുകാർ ഇടപെട്ട് തടഞ്ഞതുകൊണ്ടാണ് യുവാവിന്റെയും സുഹൃത്തുക്കളുടെയും ജീവൻ നഷ്ടമാകാതെ പോയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കയ്യിൽ വടിവാളുമായാണ് അക്രമികൾ സ്വാലിഹിനെ വഴിവക്കിൽ കാത്തുനിന്നത്. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലരെത്തി തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ വണ്ടിയുടെ വശങ്ങളിലെ ചില്ലുകളും തല്ലിപ്പൊളിച്ച് അകത്തിരിക്കുന്നവരെ ആക്രമിക്കാൻ ശ്രമിച്ചു. അകത്തിരിക്കുന്ന സ്വാലിഹ് ഉൾപ്പടെയുള്ളവർക്ക് ഈ ആക്രമണത്തിൽ പരിക്കേറ്റു.
രണ്ടു കാറുകളിലാണ് വരനും സംഘവും എത്തിയത്. ഇവർക്കു നേരെയാണ് പെൺകുട്ടിയുടെ അമ്മാവന്മാരായ കബീർ, മൻസൂർ എന്നിവരുടെ നേൃത്വത്തിലുള്ള ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടത്. വടിവാളും ഇരുമ്പ് പൈപ്പും ഉപയോഗിച്ചായിരുന്നു ആക്രണം. കാറുകൾ രണ്ടും അടിച്ചുതകർത്തു.
ഇന്നലെ തന്നെ പരാതി നൽകിയിട്ടും പൊലീസ് വ്യക്തമായ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് സ്വാലിഹിന്റെ സുഹൃത്തുക്കൾ ആരോപിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, അക്രമികൾക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും കോഴിക്കോട് റൂറൽ എസ്‌പി ഡോ. ശ്രീനിവാസ് പ്രതികരിച്ചു.
#360malayalam #360malayalamlive #latestnews