കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒരൊറ്റ ചരക്കുലോറി പോലും ഓടില്ല; സമരത്തിൽ കർഷകരെ പിന്തുണച്ച് ചരക്ക് വാഹന സംഘടന
ന്യൂഡൽഹി: സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രാജ്യത്ത് ഒറ്റ ചരക്ക് വാഹനം പോലും ഓടില്ലെന്ന് ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ്. ഒരു കോടി ട്രക്ക് ഉടമകൾ അംഗങ്ങളായുള്ള ആൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ആദ്യം ഉത്തരേന്ത്യയിലും പിന്നീട് രാജ്യവ്യാപകമായും ചരക്ക് ഗതാഗതം സ്തംഭിപ്പിക്കുമെന്ന് എ.ഐ.എം.ടി.സി പ്രസിഡൻറ് കുൽതാരൻ സിങ് അത്വാൽ പറഞ്ഞു.
കർഷക സമരത്തോടൊപ്പം ട്രക്കുകളും കൂടി സർവിസ് നിർത്തിയാൽ അത് ഉത്തരേന്ത്യയെ ഗുരുതരമായി ബാധിക്കും. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽപ്രദേശ്, ജമ്മുകശ്മീർ എന്നിവിടങ്ങളിലെ ട്രക്ക് സർവിസാണ് നിലക്കുക. കർഷകർ അവരുടെ നിയമപരമായ അവകാശങ്ങൾക്കായാണ് സമരം ചെയ്യുന്നത്. അതുകൊണ്ട് അവർക്ക് പിന്തുണ കൊടുക്കേണ്ട സമയമാണ്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിളവെടുപ്പ് കാലമാണ്. കേന്ദ്രസർക്കാർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അത് ഉത്തരേന്ത്യയെ ഗുരുതരമായി ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാർഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹി -ഹരിയാന അതിർത്തിയിൽ 500ഓളം കർഷക സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. സമരം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോഴും കേന്ദ്രസർക്കാറിന്‍റെ അടിച്ചമർത്തലിന് വഴങ്ങാൻ കർഷകർ തയാറാകുന്നില്ല. ആവശ്യം നേടിയെടുത്തതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കുവെന്ന ഉറച്ച നിലപാടിലാണ് കർഷകർ. ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തി പാതകളും ഉപരോധിച്ച് സമരം ചെയ്യാനുള്ള നീക്കത്തിലാണ് കർഷകർ. ഡൽഹിയുടെ വിവിധ അതിർത്തികളിൽ കർഷകർ തമ്പടിച്ചിരിക്കുകയാണ്.
#360malayalam #360malayalamlive #latestnews