പ്രക്ഷോഭം തുടരും; കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയം
ന്യൂഡൽഹി: കർഷകവിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭരംഗത്തുള്ള കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയം. ആവശ്യങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്ന കേന്ദ്ര നിർദേശം കർഷകർ തള്ളി. സമരം തുടരാനാണ് കർഷകരുടെ തീരുമാനം. ഡിസംബർ മൂന്നിന് വീണ്ടും ചർച്ച നടത്തും. കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന ആവശ്യത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ നിലപാടെടുത്തു.
'ഞങ്ങളുടെ പ്രതിഷേധം തുടരും. ഞങ്ങള്‍ സര്‍ക്കാറില്‍ നിന്നും എന്തെങ്കിലും വാങ്ങിക്കൊണ്ടുമാത്രമേ മടങ്ങൂ, അത് വെടിയുണ്ടയോ, സമാധാനപരമായ പരിഹാരമോ ആകട്ടേ. അവരുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ വീണ്ടും വരും.'; കർഷകസംഘടനാ നേതാവ് ചന്ദ സിങ് പറഞ്ഞു. കാർഷിക നിയമങ്ങളിലെ പ്രശ്നങ്ങൾ പഠിക്കുമെന്നും കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളിലെ വിദഗ്ധരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് പാനല്‍ രൂപീകരിക്കുമെന്നുമായിരുന്നു കേന്ദ്ര നിര്‍ദേശം. ഇത് കര്‍ഷകര്‍ തളളി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നായിരുന്നു കര്‍ഷകരുടെ ആവശ്യം. ചര്‍ച്ചയില്‍ കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് 35 പേര്‍ പങ്കെടുത്തു. കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ, റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ചർച്ചയിൽ പങ്കെടുത്തത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയാണ് ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ കര്‍ഷകസംഘടനയിലെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്.
#360malayalam #360malayalamlive #latestnews