കേന്ദ്രസർക്കാരുമായി ചർച്ചയ്‌ക്ക് തയ്യാറായി കർഷക സംഘടനകൾ
ന്യൂഡൽഹി: ആറ് ദിവസമായി ഡൽഹിയിൽ കർഷക നിയമത്തിനെതിരെ സമരം നടത്തുന്ന രാജ്യത്തെ കർഷകർക്ക് കേന്ദ്ര സർക്കാരുമായി ചർച്ചയ്‌ക്കുളള സാദ്ധ്യതകൾ തെളിഞ്ഞു. ചർച്ചയ്‌ക്ക് തയ്യാറെന്ന് കർഷക സംഘടനകൾ കേന്ദ്രത്തെ അറിയിച്ചു. സമരത്തിൽ പങ്കെടുക്കുന്ന അഞ്ഞൂറോളം സംഘടനകളിൽ 32ഓളം എണ്ണത്തിനെ മാത്രം ചർച്ചയ്‌ക്ക് ആദ്യം ക്ഷണിച്ച കേന്ദ്രസർക്കാർ നടപടിയെ കർഷകർ ഇന്ന് ആദ്യം തളളിയിരുന്നു. മുഴുവൻ സംഘടനകളെയും ക്ഷണിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തുടർന്ന് സർക്കാർ വീണ്ടും ക്ഷണിച്ചതോടെയാണ് കർഷകർ ചർച്ചയ്‌ക്ക് തയ്യാറായത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിലാണ് കർഷകരുമായി ചർച്ച നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ചർച്ചയിൽ പങ്കെടുത്തേക്കുമെന്ന് റിപ്പോർട്ടുണ്ട്. പഞ്ചാബിൽ നിന്നുളള കർഷക നേതാക്കൾ ഹരിയാന-ഡൽഹി അതിർത്തിയായ സിങ്‌ഹുവിൽ ചർച്ചയിൽ സ്വീകരിക്കേണ്ട നിലപാട് ആലോചിക്കുകയാണ്.
രണ്ട് ഘട്ടമായുളള ആലോചന യോഗങ്ങളാണ് കർഷകരുമായി കേന്ദ്രം നടത്താൻ ഉദ്ദേശിക്കുന്നത്. ഇതിൽ ഒരു ഘട്ടത്തിലെ ചർച്ചയാണ് കേന്ദ്രമന്ത്രിമാരുമായി മൂന്ന് മണിക്ക് ചേരുകയെന്ന് കേന്ദ്ര കൃഷിവകുപ്പ് സെക്രട്ടറി സഞ്ജയ് അഗർവാൾ അറിയിച്ചു. യോഗത്തിൽ പങ്കെടുത്ത് ശുഭകരമായ ഒരു പൊതു തീരുമാനത്തിൽ എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരതി കിസാൻ യൂണിയൻ(ഡകൗണ്ട) ജനറൽ സെക്രട്ടറി ജഗ്‌മോഹൻ സിംഗ് അറിയിച്ചു. പഞ്ചാബിൽ നിന്നുളള കർഷകരാണ് പ്രധാനമായും സമരത്തിൽ ശക്തമായി പങ്കെടുക്കുന്നത്. പുതിയ കർഷക നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 27ന് ഡൽഹി അതിർത്തിയിലേക്ക് എത്തിയ കർഷകർ സമരം ശക്തമായി തുടരുകയാണ്. എന്നാൽ പുതിയ നിയമം കാർഷികമേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്രം സമരത്തോട് പ്രതികരിച്ചു.
#360malayalam #360malayalamlive #latestnews