കർഷക സമരം നാലാം ദിവസത്തിലേക്ക്; കൂടുതൽ കർഷകർ ഡൽഹിയിലെത്തും
ന്യൂഡൽഹി: കേന്ദ്രം നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെയുളള പ്രതിഷേധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള ആയിരക്കണക്കിന് കർഷകരാണ് ഡൽഹിയിലും പരിസരങ്ങളിലും തമ്പടിച്ചിരിക്കുന്നത്. ദിവസങ്ങൾ മുന്നോട്ടുപോകുന്തോറും കർഷകരുടെ വീര്യം കൂടുന്നതല്ലാതെ കുറയുന്നില്ല. കൂടുതൽ കർഷകർ ഡൽഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
നേരത്തേ ഡൽഹിയിലേക്ക് മാർച്ച് പ്രവേശിക്കുന്നത് തടയാൻ യുദ്ധ സമാന സാഹചര്യങ്ങൾ ഒരുക്കിയ കേന്ദ്രം ഒടുവിൽ മാർച്ചിന് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി നൽകിയതും പ്രശ്നങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതും തങ്ങളുടെ വിജയമെന്നാണ് പ്രതിഷേധക്കാർ അവകാശപ്പെടുന്നത്. ചർച്ചയ്ക്കായി ഡിസംബർ മൂന്നിനാണ് അമിത് ഷാ കർഷകരെ ക്ഷണിച്ചിരിക്കുന്നത്. എല്ലാ പ്രശ്നങ്ങളും സസൂഷ്മം പരിശോധിക്കാം എന്നും അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഉപാധിവച്ചുകൊണ്ടുളള ഒരു ചർച്ചയ്ക്കും തങ്ങളില്ലെന്നാണ് കർഷർ പറയുന്നത്. ഉന്നയിച്ച ആവശ്യങ്ങൾ എല്ലാം നിറവേറ്റാതെ ജീവൻപോയാലും പിന്നോട്ടില്ലെന്നും അവർ വ്യക്തമാക്കി. കേന്ദ്രവുമായുളള ചർച്ചയിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ തങ്ങൾ ചർച്ചചെയ്യുമെന്നാണ് പഞ്ചാബ് കിസാൻ യൂണിയൻ സംസ്ഥാന പ്രസിഡന്റ് റുൽദു സിംഗ് പറയുന്നത്. ചർച്ചയ്ക്ക് ഔദ്യോഗികമായി ക്ഷണിച്ചാൽ മാത്രമേ പങ്കെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. കാർഷിക നിയമങ്ങൾക്കൊപ്പം വൈദ്യുത ഭേദഗതി ബിൽ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഇന്നത്തെ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കാർഷിക നിയമങ്ങളെ ന്യായീകരിച്ചത് പ്രതിഷേധക്കാർ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. അമിത്ഷായുടെ ചർച്ച വെറും പ്രഹസനമാകുമോ എന്നാണ് അവർ സംശയിക്കുന്നത്.
അതിനിടെ,കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരിൽ ഹരിയാനയിലെ കർഷകർ പെടില്ലെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ പറഞ്ഞതിനെതിരെ ഹരിയാനയിലെ കർഷകർ രംഗത്തെത്തി. തിരിച്ചറിയൽ രേഖ കാണിച്ചുകൊണ്ടാണ് അവർ മുഖ്യമന്ത്രിക്ക് മറുപടി നൽകിയത്. 'ഖട്ടർ ജി, ഹരിയാനയിൽ നിന്നുള്ള കർഷകനായ എന്റെ തരിച്ചറിയൽ രേഖയാണിത്. വേണമെങ്കിൽ കൂടുതൽ രേഖകൾ ഹാജരാക്കാം. ഹരിയാനക്കാരല്ലെങ്കിൽ പിന്നെ ഞങ്ങൾ പാക്കിസ്ഥാനിൽ നിന്നുളളവരാരണോ എന്നാണ് പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ഹരിയാന സ്വദേശിയായ നരേന്ദർ സിംഗ് ചോദിക്കുന്നത്. കർഷക മാർച്ചിനെ ഹരിയാന സർക്കാർ ഭീകരമായ നേരിട്ടതിനെ വിമർശിച്ചുകൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധത്തിന് പിന്നിൽ പഞ്ചാബ് മുഖ്യമന്ത്രിയാണെന്നാണ് മനോഹർലാൽ ഖട്ടർ ആരോപിക്കുന്നത്.
#360malayalam #360malayalamlive #latestnews