ഡൽഹിയിൽ കർഷക രോഷം ആളിക്കത്തുന്നു; എല്ലാവിധ പിന്തുണകളും നൽകി ആം ആദ്മി പാർട്ടി
ന്യൂഡൽഹി: കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ കാർഷിക നിയമങ്ങൾക്കെതിരായ കർഷക രോഷം ഇരമ്പുന്നു. ഡൽഹി-ഹരിയാന അതിർത്തിയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. വടക്കൻ ഡൽഹിയിലെ ബുറാഡിയിൽ സമരത്തിന് സ്ഥലം നൽകാമെന്ന പൊലീസ് നിർദേശം അംഗീകരിച്ച് ഒരു വിഭാഗം കർഷകർ ഇന്നലെ ഡൽഹിയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ ജന്തർമന്ദിറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നൽകണമെന്ന നിലപാടിൽ ഉറച്ച് വലിയൊരു വിഭാഗം കർഷകർ ഇപ്പോഴും ഡൽഹി-ഹരിയാന അതിർത്തിയിൽ തുടരുകയാണ്.
ഒരു മാസത്തേക്കുളള ഭക്ഷണ സാധനങ്ങളുമായാണ് കർഷകർ ഡൽഹി ചലോ പ്രക്ഷോഭത്തിന്റെ ഭാഗമായി എത്തിയിരിക്കുന്നത്. സമരം അവസാനിപ്പിക്കണമെന്നും ഡിസംബർ മൂന്നിന് ചർച്ചയാകാമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നിയമം പിൻവലിക്കാതെ ഇനി സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് എല്ലാ കർഷക സംഘടനകളും.
ഡൽഹിയിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചത് സമരത്തിന്റെ വിജയമാണെന്നാണ് കർഷക സംഘടനകളുടെ വിലയിരുത്തൽ. ഡൽഹിയിലെത്തിയ കർഷകർക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കുടിവെളളം ശുചിമുറി ഉൾപ്പടെയുളള സൗകര്യങ്ങൾ ബുരാഡിയിൽ ഒരുക്കിയിട്ടുണ്ട്.
#360malayalam #360malayalamlive #latestnews