കർഷക മാർച്ചിനിടെ സംഘർഷം; ഗ്രനേഡ് പ്രയോഗിച്ചു, സ്റ്റേഡിയങ്ങൾ ജയിലുകളാക്കി മാറ്റാൻ അനുമതി തേടി
ന്യൂഡൽഹി: കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ പ്രക്ഷോഭത്തില്‍ ഹരിയാനയിലെ സിംഗു അതിര്‍ത്തിയില്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ‘ഡല്‍ഹി ചലോ’ പ്രക്ഷോഭകരെ അടയ്ക്കാന്‍ താല്‍ക്കാലിക ജയിലുകള്‍ തുറക്കാന്‍ നീക്കമുണ്ട്. ഒന്‍പത് സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ ഡല്‍ഹി പൊലീസ് അനുമതി തേടി. ഡല്‍ഹി സര്‍ക്കാരിനോടാണ് ആവശ്യമുന്നയിച്ചത്.
കര്‍ഷകരെ പിരിച്ചുവിടാനാണ് പൊലീസ് നടപടി. കടുത്ത നടപടികളുമായി ഡല്‍ഹി പൊലീസ് നീങ്ങുകയാണ്. പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കര്‍ഷകര്‍ കൂട്ടാക്കിയില്ല. കോണ്‍ക്രീറ്റ് പാളികൾ കൊണ്ടും ട്രക്കുകളിലുള്ള മണ്ണ് തട്ടിയും അതിര്‍ത്തി അടയ്ക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. റോഡിന് കുറുകെ മുള്ളുവേലിയും സ്ഥാപിച്ചു. ഇതിനൊക്കെ പുറമെയാണ് സായുധരായ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും വിന്യസിച്ചിരിക്കുന്നത്. ഏത് വിധേനയും കര്‍ഷക മാര്‍ച്ച് ദില്ലിയിലേക്ക് കടക്കുന്നത് തടയുകയാണ് ലക്ഷ്യം. എന്ത് തടസ്സവും മറികടന്ന് മുന്നോട്ടുപോകും എന്ന് കര്‍ഷകരും പ്രഖ്യാപിക്കുമ്പോൾ വലിയ സംഘര്‍ഷാന്തരീക്ഷമാണ് ദില്ലി അതിര്‍ത്തികളിലുള്ളത്.
#360malayalam #360malayalamlive #latestnews