കർഷക പ്രക്ഷോഭം ഡൽഹിയിലേക്ക്; കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്
ഡൽഹി: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന 'ദില്ലി ചലോ'മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.ഇവരെ ഡൽഹിയിലേക്ക് കടത്തിവിടില്ലെന്ന നിലപാടിലാണ് പൊലീസ്.ഡൽഹി അതിർത്തികൾ പൂർണമായി അടച്ചിരിക്കുകയാണ്.
അതേസമയം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നിർദേശത്തെത്തുടർന്ന് പഞ്ചാബുമായുള്ള അതിർത്തികൾ ഹരിയാന രണ്ടുദിവസത്തേക്ക് അടച്ചു. കൂടുതൽ പൊലീസിനെയും നിയോഗിച്ചു. രണ്ടു ദിവസത്തേക്ക് ഹരിയാനയിൽനിന്ന് പഞ്ചാബിലേക്കും തിരിച്ചുമുള്ള ബസ് സർവീസുകളും നിറുത്തിവച്ചിരിക്കുകയാണ്. വാഹന പരിശോധനയും കർശനമാക്കിയിട്ടുണ്ട്.
മേധ പട്കറുടെ നേതൃത്വത്തിൽ മദ്ധ്യപ്രദേശിൽനിന്ന് ഡൽഹിയിലേക്ക് യാത്ര തിരിച്ച പ്രതിഷേധക്കാരെ ഉത്തർപ്രദേശ് സർക്കാർ ആഗ്രയിൽ തടഞ്ഞു. മേധാ പട്കറെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കേരളം, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരാണ് ഇന്നുംനാളെയും ഡൽഹിയിലേക്ക് മാർച്ച് നടത്താൻ പദ്ധതിയിടുന്നത്.സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം കർഷക സംഘടനകളാണ് മാർച്ചിൽ പങ്കെടുക്കുന്നത്. കർഷകരുമായി ചർച്ചകൾക്കായി ഡിസംബർ 3ന് രണ്ടാംഘട്ട യോഗം കേന്ദ്രം സർക്കാർ വിളിച്ചിട്ടുണ്ട്.
സമരാനുകൂലുകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് ആളുകളെ ഡൽഹിയിലേക്ക് കടത്തിവിടുന്നുള്ളു. പലയിടങ്ങളിലും സംഘർഷങ്ങൾ തുടരുകയാണ്.സമാധാനപരമായി സമരം ചെയ്യുന്നവരെ തടയുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വിമർശിച്ചു.
#360malayalam #360malayalamlive #latestnews