കോവിഡ് വാക്സിന്റെ കാര്യത്തിൽ എല്ലാം ശാസ്ത്രത്തിന്റെ കൈകളിലാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: കൊവിഡ് വാക്‌സിൻ രാജ്യത്ത് എന്ന് ലഭ്യമാകുമെന്ന് പറയാൻ സർക്കാരിന് ഇപ്പോൾ കഴിയില്ലെന്ന് പ്രധനമന്ത്രി നരേന്ദ്ര മോദി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്‌ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'കൊവിഡ് വാക്‌സിൻ എന്ന് ഇന്ത്യയിൽ എത്തുമെന്ന് നമുക്ക് തീരുമാനിക്കാൻ കഴിയില്ല. അത് നിങ്ങളുടെയോ ഞങ്ങളുടെയോ കൈയിലുള്ള കാര്യമല്ല. എല്ലാം ശാസ്ത്രജ്ഞന്മാരുടെ കൈയിലാണ് '- പ്രാധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ചിലർ രാഷ്‌ട്രീയം കളിക്കുകയാണ്. അത്തരക്കാരെ തടയാൻ ആർക്കുമാവില്ല. വാക്‌സിൻ എത്തുമ്പോൾ ആദ്യം മുൻഗണന നൽകുന്നത് കൊവിഡ് മുൻനിര പോരാളികൾക്കാണെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
ശാസ്ത്രീയമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള വാക്‌സിൻ ആയിരിക്കും ഇന്ത്യയുടെ പൗരന്മാർക്ക് ലഭ്യാക്കുക എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. വേഗത പോലെ പ്രധാനമാണ് സുരക്ഷ എന്നും ഇതോടനുബന്ധിച്ച് മോദി കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളുമായുള്ള കൂട്ടായ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വാക്‌സിന്റെ വിതരണം നടക്കുക.ഇതിനായി ശീതീകരണ സംവിധാനങ്ങൾ ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളും ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗമുക്തി നിരക്ക് വർദ്ധിച്ചത് കാരണം വൈറസ് ദുർബലമായി തീർന്നുവെന്ന് ചിലർക്ക് തോന്നാം. എന്നാൽ ഇത് തീർത്തും അശ്രദ്ധാപൂർവമായ ചിന്തയാണ്. ജനങ്ങളെ ബോധവാന്മാരാക്കി നിലനിറുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി ഉദ്‌ഘോഷിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അടക്കം എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, ലഫ്‌റ്റനന്റ് ഗവർണർമാരും വിർച്വൽ മീറ്റിംഗിൽ പങ്കെടുക്കുന്നുണ്ട്.
#360malayalam #360malayalamlive #latestnews