തിരുവനന്തപുരം വിമാനത്താവളത്തിലെ ലേല നടപടികളിൽ പാളിച്ചകൾ ഉള്ളതായി സംസ്ഥാന സർക്കാർ
ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുളള തീരുമാനം ചോദ്യം ചെയ്‌ത് സർക്കാർ നൽകിയ ഹർജി കേരള ഹൈക്കോടതി തളളിയിരുന്നു. അതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുളള ലേലനടപടികളിൽ പാളിച്ചകൾ ഉണ്ടായിരുന്നു. സംസ്ഥാന സർക്കാരിനെ ബോധപൂർവം ഒഴിവാക്കി, പൊതുതാത്പര്യത്തിനും ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമായാണ് വിമാനത്താവള നടത്തിപ്പ് കൈമാറിയതെന്നും സർക്കാരിന്റെ ഹർജിയിൽ പറയുന്നു. സംസ്ഥാനസർക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിനെ കേന്ദ്രം സഹായിക്കുകയായിരുന്നു എന്നതുൾപ്പടെയുളള വാദങ്ങൾ കോടതി അംഗീകരിച്ചില്ല. ടെൻഡർ നടപടിയിൽ പങ്കെടുത്ത ശേഷം ഇതിനെ ചോദ്യം ചെയ്യുന്നതിലെ സാധുതയാണ് കോടതി വിമർശിച്ചത്. ഹൈക്കോടതി അപ്പീൽ തളളിയ സ്ഥിതിക്ക് ഇനി സുപ്രീംകോടതിയിൽ പോയാലും അനുകൂല ഫലമുണ്ടാകാൻ സാദ്ധ്യതയില്ലെന്നാണ് സർക്കാരിന് കിട്ടിയ നിയമോപദേശം.
ഇതനുസരിച്ച്, സുപ്രീംകോടതിയിൽ അപ്പീൽ നൽകേണ്ടതില്ലെന്നായിരുന്നു നേരത്തേ സർക്കാർ നിലപാട്. എന്നാൽ എയർപോർട്ട് എംപ്ലോയീസ് യൂണിയന് ഇതിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. അവർ സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിക്കാനും തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഈ വിഷയം തിരുവനന്തപുരത്തെ പ്രാദേശികമേഖലയിൽ വലിയ പ്രചാരണവിഷയമാണ്. സി പി എമ്മും ബി ജെ പിയും വിമാനത്താവള നടത്തിപ്പ് പ്രധാന രാഷ്ട്രീയ വിഷയമാക്കുമ്പോഴാണ് സുപ്രീംകോടതിയിൽ സർക്കാർ അപ്പീൽ നൽകുന്നത്.
#360malayalam #360malayalamlive #latestnews