അർദ്ധരാത്രിയിൽ അപകടകിടങ്ങ് നികത്തിയ കുട്ടികളെ ജില്ലാപഞ്ചായത്ത് അംഗം അനുമോദിച്ചു
അർദ്ധരാത്രിയിൽ മാറഞ്ചേരിയിലെ അപകടകിടങ്ങ് സമയബന്ധിതമായി നികത്തിയ കുട്ടികളെ നേരിട്ട് കണ്ട് അനുമോദിക്കാൻ ജില്ലാപഞ്ചായത്ത് അംഗം എ കെ സുബൈർ എത്തി. മാറഞ്ചേരി സെന്ററിൽ സംസ്ഥാന പാതയ്ക്ക് കുറുകെ ജലജീവമിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി കുഴിച്ച കുഴി രണ്ട് മാസത്തിലധികമായി മൂടാതെ കിടന്ന് നിരന്തരം അപകങ്ങൾക്ക് കാരണമായപ്പോൾ ആരെയും കാത്ത് നിൽക്കാതെ മെറ്റലും മണ്ണുമിട്ട് വിദ്യാർത്ഥികൾ അർദ്ധരാത്രിയിൽ നികത്തിയിരുന്നു
രാത്രി ഫുട്ബോൾകളി കഴിഞ്ഞ് വന്ന് സുഹൃത്തിനെ വീട്ടിൽ ഇറക്കി നിൽക്കുമ്പോഴാണ് അത് വഴിവന്ന സ്ത്രീയും കുട്ടികളുമുള്ള ഇരുചക്ര യാത്രികരായ കുടുംബം കുഴിയിൽ വീണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പെട്ടവരെ രക്ഷാപ്രവർത്തനം നടത്തിയ ശേഷം പരാതികൾക്കോ പ്രതിഷേധങ്ങൾക്കോ കാത്ത് നിൽക്കാതെ ഇനിയും അപകടം ഉണ്ടാകാതിരിക്കാൻ സമീപത്തെ വീട്ടിൽ നിന്നും കൈക്കോട്ടും പെയിന്റ് ബക്കറ്റും വാങ്ങിവന്ന് സാബിത്ത്, ഇർഷാദ്, ഇർഫാൻ, മുബഷിർ, ഷിബിൽ എന്നീ വിദ്യാർത്ഥികൾ അപ്പോൾ തന്നെ കുഴികൾ മണ്ണും കല്ലും ഉപയോഗിച്ച് നികത്തുകയായിരുന്നു.
ഈ സമയം അപ്രതീക്ഷിതമായി അതുവഴി കടന്നുവന്ന മാധ്യമപ്രവർത്തകൻ ജമാൽ പനമ്പാട് കുട്ടികളുടെ പ്രവർത്തനത്തിന്റെ തത്സമയ വീഡിയോ ഫേസ്ബുക്കിൽ ഇട്ടിരുന്നു.
ഈ ദൃശ്യങ്ങളിലൂടെ കുട്ടികളുടെ പ്രവർത്തനങ്ങളെ കുറിച്ച് അറിഞ്ഞപ്പോഴാണ്, നാടിന്റെ നൻമ മാത്രംകണ്ട് ഈ പ്രവർത്തിചെയ്ത കുട്ടികളെ അനുമോദിക്കാനെത്തിയത്. ഉയർന്ന ചിന്താഗതിയും മികച്ച സാമൂഹ്യ ബോധവുമുള്ള കുട്ടികളായത് കൊണ്ടാണ് അവർക്ക് അപകടം ഉണ്ടായ ഉടനെ ഇത്തരത്തിൽ പ്രവർത്തിച്ചത്. അവരുടെ പ്രവർത്തനങ്ങളെ അതിലെ നൻമയെ അംഗികരിക്കുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യണമെന്നും അതുകൊണ്ടാണ് തിരക്കുകൾക്കിടയിലും അവരെ കാണാൻ വന്നതെന്ന് എ.കെ സുബൈർ പറഞ്ഞു.
യാത്രകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലും അപകടമുണ്ടാക്കുന്ന തരത്തിലും ഉള്ള മുഴുവൻ കുഴികളും എത്രയും വേഗം നികത്താൻ വേണ്ടനിർദ്ദേശം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും എ.കെ സുബൈർ കൂട്ടിച്ചേർത്തു.
#360malayalam #360malayalamlive #latestnews