മധ്യപ്രദേശില്‍ ദലിത് സഹോദരങ്ങളെ ക്രൂരമായി മര്‍ദ്ദിച്ച് വീടിന് തീവെച്ചു
ഭോപാൽ: പൊലീസിൽ നൽകിയ പരാതി പിൻവലിക്കാത്തതിന് ദലിത് സഹോദരങ്ങളെ ക്രൂരമായി മർദിച്ച് കുടിലിന് തീവെച്ചു. രണ്ട് വർഷം മുമ്പ് നൽകിയ പരാതി പിൻവലിക്കാത്തതിനായിരുന്നു ആക്രമണം. മധ്യപ്രദേശിലെ ദാട്ടിയ ജില്ലയിലാണ് സംഭവം. പതിനഞ്ച് പേരടങ്ങുന്ന സംഘമാണ് മാരകായുധങ്ങളുമായി കുടിൽ ആക്രമിച്ചത്. സന്ദ്രാം ദൊഹ്റെ എന്ന ദലിത് യുവാവ് പവൻ യാദവ് എന്നയാൾക്കെതിരെ 2018 ൽ പൊലീസിൽ പരാതി നൽകിയിരുന്നു.
ഈ കേസ് ഒഴിവാകുന്നതിന് പരാതി പിൻവലിക്കാൻ സന്ദ്രാം ദൊഹ്റക്ക് പവൻ യാദവിന്റെ ഭാഗത്ത് നിന്ന് സമ്മർദമുണ്ടായിരുന്നു. എന്നാൽ അദ്ദേഹം പരാതി പിൻവലിക്കാൻ തയാറായില്ല. കൂലി നൽകാത്തതുമായി ബന്ധപ്പെട്ടായിരുന്നു പരാതി. പട്ടിക ജാതി സംരക്ഷണ നിയമം ഉപയോഗിച്ച് പൊലീസ് കേസെടുക്കുകയും ചെയ്തു.പവൻ യാദവടക്കം 15 ഓളം പേർ മാരകായുധങ്ങളുമായി വന്ന് സന്ദ്രാം ദൊഹ്റയുടെ കുടിൽ ആക്രമിക്കുകയായിരുന്നു. സഹോദരനും സന്ദ്രാമിനും ക്രൂരമായി മർദനമേറ്റു. ബഹളം കേട്ട് ആളു കൂടിയപ്പോഴേക്കും കുടിലിന് തീവെച്ച് അക്രമി സംഘം കടന്നു കളയുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ സഹോദരങ്ങളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷം ജനുവരിയിൽ മറ്റൊരു ദലിത് യുവാവിനെ മധ്യപ്രദേശിലെ സാഗറിൽ നാലു അയൽവാസികൾ തീവെച്ച് കൊന്നിരുന്നു. അതും പൊലീസ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആക്രമണമായിരുന്നു.
#360malayalam #360malayalamlive #latestnews