അധ്യാപകരില്ലാതെ എൽ.പി സ്കൂളുകൾ
മലപ്പുറം: കേസുകളിൽ കുരുങ്ങി ജില്ലയിലെ എൽ.പി സ്‌കൂളുകളിലെ 779 അദ്ധ്യാപകരുടെ ഒഴിവ് നികത്താനാവാത്തത് കുട്ടികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കുന്നു. ചെറിയ ക്ലാസുകളിലെ കുട്ടികൾ കൃത്യമായി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുപ്പിക്കുക എന്നത് തന്നെ രക്ഷിതാക്കൾക്ക് വലിയ വെല്ലുവിളിയാണ്. ഹോംവർക്കുകളും സംശയ ദുരീകരണവും അതത് സ്കൂളുകളിലെ അദ്ധ്യാപകർക്ക് വാട്സ് ആപ്പ് മുഖേനെയാണ് കൈമാറുന്നത്. പല സ്കൂളുകളിലും അദ്ധ്യാപകരുടെ കുറവ് മൂലം കുട്ടികളെ വേണ്ടത്ര ശ്രദ്ധിക്കാനാവുന്നില്ല. കൊവിഡിന് മുമ്പ് താത്ക്കാലിക അദ്ധ്യാപകരെ നിയമിച്ചായിരുന്നു പഠനം മുന്നോട്ടുകൊണ്ടുപോയിരുന്നത്. കൊവിഡോടെ വിദ്യാലയങ്ങൾ അടക്കുകയും താത്ക്കാലികാദ്ധ്യാപന നിയമനം നടന്നിട്ടുമില്ല. ഇതോടെ കുട്ടികളുടെ ഓൺലൈൻ പഠനവും യഥാവിധി നടക്കുന്നില്ല. 2018 ഡിസംബറിൽ പി.എസ്.സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റ് പ്രകാരം മലപ്പുറത്ത് 779 ഒഴിവുകളുണ്ട്. റിട്ടയർമെന്റ് ഉൾപ്പെടെ പ്രതീക്ഷിത നിയമനങ്ങളുടെ എണ്ണം ആയിരം കടക്കും. അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട നടപടികൾ കോടതി കയറിയതോടെ പി.എസ്.സി ലിസ്റ്റുണ്ടായിട്ടും നിയമനം നടത്താനാവുന്നില്ല.
നിയമനം കോടതിക്ക് മുന്നിൽ
അദ്ധ്യാപക നിയമനം വൈകുന്നതിനെതിരെ ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. ഉദ്യോഗാർത്ഥികളുടെ എണ്ണം വെട്ടിച്ചുരുക്കിയായിരുന്നു പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നത്. ഇതിനിടെ റാങ്ക് ലിസ്റ്റ് വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് സപ്ലിമെന്ററി ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ കേരള അഡ്മിനിസ്‌ടേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. കൂടുതൽ പേർക്ക് നിയമനം നൽകാൻ ആഗസ്റ്റ് 24ന് ട്രൈബ്യൂണൽ വിധി പുറപ്പെടുവിപ്പിച്ചു. എന്നാൽ ഇതിനെതിരെ പി.എസ്.സി കോടതിയിൽ അപ്പീൽ സമർപ്പിച്ചതോടെ നിയമനം നീണ്ടുപോയി. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിലെ ഡി.ഡി.ഇ ഓഫീസ് അധികൃതരുടെ തണുപ്പൻ നടപടികൾ തുടക്കത്തിൽ തന്നെ നിയമന നടപടികളുടെ വേഗം കുറച്ചിരുന്നു. കൊവിഡോടെ നടപടികൾ തീർത്തും നിലച്ച മട്ടാണ്.
#360malayalam #360malayalamlive #latestnews