മാറഞ്ചേരി പഞ്ചായത്ത് വീണ്ടും ഹോട്ട്സ്പോട്ടില്‍ ഉത്തരവില്‍ അവ്യക്തത; ജനങ്ങളില്‍ ആശങ്കയും പ്രതിഷേധവും
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വീണ്ടും ഹോട്ട്സ്പോട്ടിൽ. പഞ്ചായത്തിലെ 14 വാർഡുകളാണ് ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ ഇന്ന് 588 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,3,4,5,6,8,10, 12, 13, 14, 15, 16, 17, 19 വാർഡുകളെയാണ് ഹോട്ട്സ്പോട്ടിൽ ഉൾപ്പെടുത്തി മലപ്പുറം ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ ഉത്തരവ് പുറവെടുപ്പിച്ചിരിക്കുന്നത്.
ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങളും ഹോട്ട്സ്പോട്ട് പ്രഖ്യാപനങ്ങളും വന്നു തുടങ്ങിയ ആദ്യ ഘട്ടത്തിൽ തന്നെ മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഹോട്ട്സ്പോട്ട് നിലവിൽ വന്നിരുന്നു. പല തവണ കണ്ടെയ്മെന്റ് സോൺ ആയി മാറിയ പഞ്ചായത്ത് കൂടിയാണ് മാറഞ്ചേരി. പഞ്ചായത്തിൽ ഇതുവരെ ആയിരത്തിനടുത്ത് ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചകളിൽ 50 ന് മുകളിൽ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോഴും ഹോട്ട്സ്പോട്ട് പ്രഖ്യാപനം വരാതിരുന്ന പ്രദേശങ്ങളിലാണ് ഇപ്പോൾ ഹോട്ട്സ്പോട്ട് പ്രഖ്യാപിച്ചിരിക്കുന്നത് എന്നത് ജനങ്ങളിൽ ഏറെ ആശങ്കയുണർത്തുന്നുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ പ്രദിന കോവിഡ് രോഗികളുടെ എണ്ണം തുടര്‍ച്ചയായി അന്‍പതിനോട് അടുത്ത സംഖ്യകളില്‍ തുടര്‍ന്നിരുന്നു. പക്ഷേ ആ ദിവസങ്ങളിലൊന്നും പഞ്ചായത്തിൽ ഇത്തരം നിയന്ത്രണ പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല. എന്നാൽ ഏഴ് പേർക്ക് മാത്രമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈയൊരു പശ്ചാത്തലത്തിൽ കലക്ടർ പുറപ്പെടുവിച്ച ഹോട്ട്സ്പോട്ട് നിയന്ത്രണങ്ങൾ ജനങ്ങളിൽ വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനുമാണ് ഇടയാക്കിയിട്ടുള്ളത് .
സമീപ പഞ്ചായത്തുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ തവണ ഹോട്ട്സ്പോട്ട് ആയും കണ്ടെയ്മെന്റ് സോണായും പ്രഖ്യാപിച്ചതിനാൽ ഏറ്റവും കൂടുതൽ അടഞ്ഞുകിടക്കേണ്ട പഞ്ചായത്ത് ആണ് മാറഞ്ചേരി. കഴിഞ്ഞ തവണ കണ്ടെയ്മെന്റ് സോൺ പ്രഖ്യാപനം ഉണ്ടായപ്പോൾ ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് 13 നേരത്തെ ഹോട്ട്സ്പോട്ട് ആയും കണ്ടെയ്മെന്റ് സോണായും പ്രഖ്യാപിക്കുന്ന സമയത്ത് വാർഡിൽ അധിക പേർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം കോവിഡ് സ്ഥിരീകരണവും മരണവും നടന്ന വാർഡ് 14 നെ കണ്ടെയ്മെന്റ് ആയി പ്രഖ്യാപിക്കുന്നതിൽ വീഴ്ച പറ്റി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയോ സംസ്ഥാന സർക്കാരിന്റെയോ വൈബ്സൈറ്റിൽ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടാത്ത മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ 13 വാർഡ് ആഴ്ചകളോളം ഹോട്ട്സ്പോട്ട് നിലവിലുണ്ട് എന്ന രീതിയിലാണ് അടഞ്ഞുകിടന്നത്. ഇത് ജനങ്ങളിൽ പ്രതിഷേധമുയർത്തിയിരുന്നു . ഈ ഒരു സാഹചര്യത്തിലാണ് ഇന്ന് വീണ്ടും ഹോട്ട്സ് പോട്ട് പ്രഖ്യാപനവുമായി ജില്ല കലക്ടറുടെ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ശക്തമാകുന്നത്
. എന്നാൽ ഹോട്ട്സ്പോട്ട് പ്രഖ്യാപനവുമായി പഞ്ചായത്തുകൾക്ക് ബന്ധമില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത് . ആരോഗ്യ വകുപ്പ് അതാതു ദിവസങ്ങളിൽ ജില്ലാ കലക്ടർക്ക് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്സ്പോട്ടും കണ്ടെയ്മെന്റ് സോണും പ്രഖ്യാപിക്കുന്നത്. എന്നാൽ പഞ്ചായത്തുകൾക്ക് നിലവിൽ അതിൽ ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നില്ല. തുടർന്ന് വിവിധ പഞ്ചായത്തുകൾ പരാതി ഉന്നയിച്ചതോടെ ഹോട്ട്സ്പോട്ട്, കണ്ടെയ്മെന്റ് സോൺ എന്നിവ പ്രഖ്യാപിക്കുന്നത് മുന്നോടിയായി അവ ചർച്ച ചെയ്യുന്നതിന് പ്രത്യേക കമ്മിറ്റി നിയോഗിക്കാൻ തീരുമാനിച്ചിരുന്നു. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ആരോഗ്യ ഹെല്‍ത്ത് ഇന്‍സ്പെക്ക്ടര്‍, പോലീസ് എന്നിവര്‍ ഉൾപ്പെടുന്ന ഒരു മോണിറ്ററിംങ്ങ് കമ്മിറ്റിയാണ് പഞ്ചായത്തിലെ ഏതൊക്കെ പ്രദേശങ്ങൾ കണ്ടെയ്മെന്റ് സോൺ , ഹോട്ട്സ്പോട്ട് എന്നിവ ആക്കണമെന്ന കാര്യങ്ങൾ നിർദേശിക്കാൻ നിയുക്തമാക്കപ്പെട്ടിരിക്കുന്നത്.
ഈ കമ്മറ്റി യോഗം ചേര്‍ന്ന് കോവിഡ് കണക്കുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്ന സ്ഥലങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കാനുള്ള ശുപാര്‍ശ്ശ തഹ്സില്‍ദാര്‍ക്ക് സമര്‍പ്പിക്കേണ്ട ചുമതല വില്ലേജ് ഓഫിസര്‍ക്കാണ്.
ഇവര്‍ക്ക് വേണ്ട കോവിഡ് കണക്കുകളുടെ കൃത്യമായ വിവരങ്ങള്‍ സമയാസമയങ്ങളില്‍ നല്‍കേണ്ടത് ആരോഗ്യ വകുപ്പും.
എന്നാല്‍ മേല്‍ വിവരങ്ങള്‍ സമയബന്ധിതമായി പ്രസ്ഥുത കമ്മറ്റിയില്‍ എത്തിക്കുന്നതില്‍ ആരോഗ്യ വകുപ്പിന്റെ നിസ്സഹകരണം പലപ്പോഴും പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.
പഞ്ചായത്തില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം അന്‍പതിന് അടുത്തുണ്ടായിരുന്ന ദിവസങ്ങളില്‍ പോലും ഈ കമ്മറ്റി കൂടിയിട്ടില്ല എന്നതും വിരോധാഭാസമാണ്.
നിലവില്‍ ദിവസങ്ങള്‍ പഴക്കമുള്ള റിപ്പോര്‍ട്ട് ഏറെ വൈകി ജില്ലാ കളക്ടര്‍ക്ക് ലഭ്യമാകുന്നതാണ് ഇത്തരത്തില്‍ അനവസരത്തില്‍ പഞ്ചായത്ത് പലതവണ കണ്ടെയിന്‍മെന്റ് പ്രഖ്യാപനത്തിലേക്ക് നീങ്ങാന്‍ കാരണം എന്നാണ് പൊതുജന പക്ഷം.
#360malayalam #360malayalamlive #latestnews