സീത വധക്കേസ്; പ്രതി സലാമിന് ജീവപര്യന്തം തടവ്
കോട്ടക്കലിൽ വീട്ടിൽ ഉറങ്ങിക്കിടന്ന വയോധികയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആഭരണം കവർന്ന പ്രതി സലാമിന് (38) ജീവപര്യന്തം തടവ്. ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.സി.വാസു ഹാജരായി. കോട്ടക്കൽ ചുടലപ്പാറ പുതുപറമ്പ് സ്വദേശിയാണ് പ്രതിയായ സലാം.
2013 ഒക്ടോബർ 15 നാണ് കേസിനാസ്പദമായ സംഭവം. പുതുപറമ്പ് കൊട്ടംപറമ്പ് വീട്ടിൽ കറപ്പന്റെ ഭാര്യ സീതയെ (80) താമസിക്കുന്ന വീടിന്റെ ജനൽ അഴികൾ മുറിച്ചുമാറ്റി അകത്തു കയറി കഴുത്തിൽ മുണ്ട് മുറുക്കി കൊല്ലുകയായിരുന്നു പ്രതി. ശേഷം മൂക്കൂത്തിയും തോടയും കവർച്ച നടത്തി. ആദ്യം കോട്ടക്കൽ പൊലീസാണാണ് കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് പ്രതിയെ കണ്ടെത്താൻ കഴിയാതിരുന്നതിനെ തുടർന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.
2015 ലാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് പ്രതിയെ ഈറോഡ് റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടിയത്. കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ ഈറോഡിലെ ഒരു സ്വർണക്കടയിൽ മോഷ്ടിച്ച സ്വർണ്ണം 1800 രൂപക്ക് വിറ്റതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം, കവർച്ച, ഭവനഭേദനം ,തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
#360malayalam #360malayalamlive #latestnews