30 കോടി പേർക്ക് ആദ്യഘട്ടത്തിൽ വാക്‌സിൻ
ന്യൂഡൽഹി: ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി (ഐസിഎംആർ) സഹകരിച്ചു ഭാരത് ബയോടെക് വികസിപ്പിച്ച കോവിഡ് വാക്സീനായ കോവാക്സിൻ 2021 ഫെബ്രുവരിയിൽ ലഭ്യമാകുമെന്ന് ഏകദേശം ഉറപ്പായതോടെ വിതരണ നടപടികൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഇന്ത്യയിൽ ലഭ്യമാകുന്ന ആദ്യ വാക്സീൻ ആകാനാണു കോവാക്സിന്റെ ശ്രമം. ഏതെല്ലാം ആളുകൾക്കാണു വാക്സീൻ ആദ്യം നൽകേണ്ടത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണു സർക്കാർ തീരുമാനിച്ചത്.
പണം ഈടാക്കാതെ സൗജന്യമായി വാക്സീൻ നൽകാനാണു നിലവിൽ പദ്ധതി. സംസ്ഥാനങ്ങളോട് അടിയന്തരമായി വാക്‌സീന്‍ നല്‍കേണ്ടവരുടെ പട്ടിക കൈമാറാൻ നിർദേശിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ നേരത്തേ പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ 30 കോടിയോളം പേർക്കാണു വാക്സീൻ നൽകുക. ഉപഭോക്താക്കളെ ആധാർ കാർഡ് വഴി ട്രാക്ക് ചെയ്യുമെങ്കിലും ആധാർ ഇല്ലാത്തവർക്കും വാക്സിനേഷൻ ലഭിക്കും. ഫോട്ടോ പതിച്ച ഏതെങ്കിലും അംഗീകൃത തിരിച്ചറിയൽ രേഖകൾ ഹാജരാക്കിയാൽ മതിയെന്നു കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ആദ്യഘട്ടത്തിൽ നാലു വിഭാഗങ്ങൾക്കാണു മുന്‍ഗണന
- ഡോക്ടർമാർ, നഴ്സുമാർ, ആശ വർക്കർമാർ, എംബിബിഎസ് വിദ്യാർഥികൾ ഉൾപ്പെടെ 1 കോടി ആരോഗ്യ പ്രവർത്തകർ
- മുനിസിപ്പാലിറ്റി, കോർപ്പറേഷൻ, പൊലീസ്, സൈന്യം എന്നീ വിഭാഗങ്ങളിലെ ജീവനക്കാർ ഉൾപ്പെടെ 2 കോടി ആളുകൾ
- 50 വയസ്സിനു മുകളിലുള്ള, ഹൈ റിസ്ക് വിഭാഗത്തിൽപ്പെട്ട 26 കോടി ആളുകൾ
- മറ്റു രോഗങ്ങൾ ബാധിച്ച് ഗുരുതര നിലയിലായ 50 വയസ്സിനു താഴെയുള്ളവർ– 1 കോടി
‘കോവാക്സിൻ നല്ല ഫലപ്രാപ്തി കാണിക്കുന്നുണ്ട്. അടുത്ത ഫെബ്രുവരി അല്ലെങ്കിൽ മാർച്ച് തുടക്കത്തിൽ ലഭ്യമാകുമെന്നാണു പ്രതീക്ഷ’– കോവിഡ് ടാസ്‌ക് ഫോഴ്‌സ് അംഗം കൂടിയായ മുതിർന്ന ഐസിഎംആർ ശാസ്ത്രജ്ഞൻ രജനികാന്ത് കഴിഞ്ഞദിവസം വെളിപ്പെടുത്തി. മൂന്നാംഘട്ട പരീക്ഷണങ്ങൾ അവസാനിക്കും മുൻപുതന്നെ ആളുകൾക്കു കോവാക്സിൻ ഷോട്ടുകൾ നൽകാമോ എന്നു തീരുമാനിക്കേണ്ടതു കേന്ദ്ര ആരോഗ്യ മന്ത്രാലയമാണെന്ന് ഐസിഎംആറിന്റെ റിസർച്ച് മാനേജ്‌മെന്റ്, പോളിസി, പ്ലാനിങ്, കോർഡിനേഷൻ സെൽ മേധാവി കൂടിയായ രജനികാന്ത് പറഞ്ഞിരുന്നു.
credit: manoramaonline
#360malayalam #360malayalamlive #latestnews