പൊന്നാനിയില്‍ യുവാവിന് മർദനമേറ്റ സംഭവം; പൊന്നാനി എസ് ഐ ബേബിച്ചനെ സ്ഥലം മാറ്റി
പൊന്നാനി: പൊന്നാനിയില്‍ യുവാവിനെ വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് ക്വാര്‍ട്ടേഴ്സിലേക്ക് കൊണ്ട് പോയി നഗ്നനാക്കി ക്രൂരമായി മർദ്ദിക്കുകയും, പഞ്ചസാര ലായനി കലക്കി കുടിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ പൊന്നാനി എസ് ഐ ബേബിച്ചനെ സ്ഥലം മാറ്റി. താനൂർ കൺട്രോൾ റൂമിലേക്ക് ആണ് സ്ഥലം മാറ്റിയത്.
ഇതേ സംഭവത്തിന് അനീഷ് പീറ്റർ എന്ന പോലീസ് ഉദ്യോഗസ്ഥനെ രണ്ട് ദിവസം മുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു. പൊലീസ് ക്വാർട്ടേഴ്സിൽ വെച്ച് അനീഷ് പീറ്ററിനൊപ്പം നജ്മുദ്ദീനെ മർദ്ദിച്ചനും, പഞ്ചസാര ലായനി കലക്കി കുടിക്കാൻ നൽകിയതും പൊന്നാനി എസ്.ഐ ആണെന്നാണ് നജ്മുദ്ദീൻ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകിയിരുന്നു.
ഒരു യുവതിയുടെ പരാതിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് നജുമുദ്ദീനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊന്നാനി സ്റ്റേഷനുസമീപത്തെ പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്കാണ് യുവാവിനെ എത്തിച്ചത്. അവിടെ വച്ച് അനീഷ് പീറ്റര്‍ നഗ്‌നനാക്കി ക്രൂരമായി മർദ്ദിച്ചെന്നാണ് നജുമുദ്ദീൻറെ മൊഴി.
പരാതി നല്‍കിയ സ്ത്രീ അനീഷ് പീറ്ററിന്റെ സൃഹൃത്തായതുകൊണ്ടാണ് മറ്റൊരു പോലീസ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ പൊന്നാനിയിലെത്തി നജുമുദ്ദീനെ മര്‍ദ്ദിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇതേ തുടര്‍ന്നാണ് അനീഷ് പീറ്ററെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.
#360malayalam #360malayalamlive #latestnews