മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിൽ
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്‌തു. കസ്റ്റഡിയിലെടുത്ത് ഒരു മണിക്കൂറിനകമാണ് എൻഫോഴ്‌സ്‌മെന്റ് നടപടി. ഇന്ന് രാവിലെ മുതൽ ബിനീഷിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌ത് വരികയായിരുന്നു.
ഇന്ന് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നിൽ ബിനീഷ് ഹാജരായത്. കഴിഞ്ഞതവണ ചോദ്യം ചെയ്യൽ നടന്ന ശാന്തി നഗറിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സോണൽ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി എത്തിയത്. വളരെ രഹസ്യമായി പത്ത് മണിക്ക് ഇ ഡി ഓഫീസിലെത്തിയ ബിനീഷിനെ ഉച്ചയ്‌ക്ക് രണ്ടേക്കാലോടെയാണ് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തത്. ഒരു മണിക്കൂറിനിടെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുളളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സമെന്റിന് നൽകിയ മൊഴിയാണ് ബിനീഷിനെതിരായ പ്രധാന തെളിവായി മാറിയത്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന എൻഫോഴ്സ്‌മെന്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ.
അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ബിനീഷിലേക്കെത്തിയത്. ഹോട്ടൽ തുടങ്ങാൻ ഉൾപ്പടെ പല ആവശ്യങ്ങൾക്കും ബിനീഷ് നിരവധി തവണ പണം നൽകിയിരുന്നതായി അനൂപ് മൊഴി നൽകിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും, മറ്റ് പണമിടപാടുകളെപ്പറ്റിയുളള വിവരങ്ങൾക്കുമായാണ് ബിനീഷിനെ എനഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തത്.
നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത ബംഗളൂരു മയക്കുമരുന്ന് ഇടപാട് കേസിലെയും, സെൻട്രൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കന്നഡ സിനിമ മേഖലയിലെ ലഹരി ഇടപാട് കേസിലെയും അനധികൃത പണമിടപാടുകളും, ഹവാല ഇടപാടുകളുമാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.
#360malayalam #360malayalamlive #latestnews