ആരോഗ്യ സേതു ആപ്പ് നിർമ്മാണത്തിന്റെ പിന്നിലെ കൈകൾ ആരുടേത്? മറുപടിയില്ലാതെ കേന്ദ്രസർക്കാർ
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്ന ആരോഗ്യസേതു മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത് ആര് എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ തയ്യാറാക്കുന്ന നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് ഒരു വിവരവുമില്ലെന്ന് വിവരാവകാശ രേഖ. കേന്ദ്ര ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിനു കീഴില്‍ വരുന്ന ഏജന്‍സിയാണ് 12 കോടിയോളം പേര്‍ ഡൗണ്‍ലോഡ് ചെയ്യുകയും പൊതുജനങ്ങള്‍ വ്യക്തിവിവരങ്ങള്‍ അപ്ലോഡ് ചെയ്യുകയും ചെയ്ത ആപ്പ് തയ്യാറാക്കിയത് ആരെന്നതു സംബന്ധിച്ച് ഒരു വിവരവുമില്ലെന്ന് വ്യക്തമാക്കിയത്.
അതേസമയം, കത്തിന് മറുപടി നല്‍കണമെന്നും ഒഴിഞ്ഞു മാറരുതെന്നും ആവശ്യപ്പെട്ട ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വിവിധ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോക്ക് ഡൗണ്‍ കാലത്ത് ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് തയ്യാറാക്കിയത് ആരാണെന്നത് സംബന്ധിച്ച് സൗരവ് ദാസ് എന്നയാളാണ് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിനും ദേശീയ ഇ ഗവേണന്‍സ് വിഭാഗത്തിനും കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിനും അപേക്ഷ നല്‍കിയത്.
ഭക്ഷണശാലകളിലും മെട്രോ സ്റ്റേഷനുകളിലും പ്രവേശിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ ആപ്പ് നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ആപ്പിന്റെ നിര്‍മാതാക്കള്‍ ആരാണെന്നത് സംബന്ധിച്ച് കേന്ദ്ര ഐടി, ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിനോ എന്‍.ഐ.സിയ്‌ക്കോ അറിവില്ലെന്നാണ് തനിക്ക് മറുപടി ലഭിച്ചതെന്ന് സൗരവ് ദാസ് പറയുന്നു. ഇദ്ദേഹമാണ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് അപേക്ഷ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.
ആരോഗ്യസേതു ആപ്പിന്റെ പേര് വെബ്‌സൈറ്റില്‍ ഉണ്ടായിരിക്കേ ഇതിനെപ്പറ്റി എന്തുകൊണ്ടാണ് വിവരമില്ലാത്തതെന്നും സി.ഐ.സി ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിനോട് ചോദിച്ചിട്ടുണ്ട്. https://aarogyasetu.gov.in/ എന്നതാണ് ആരോഗ്യസേതു ആപ്പിന്റെ വെബ്‌സൈറ്റ് വിലാസം. ആപ്പിനെപ്പറ്റി വിവരമില്ലെങ്കില്‍ .gov.in ഡൊമൈന്‍ എങ്ങനെ ലഭിച്ചെന്ന് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ മുഖ്യ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടതായി ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ വനജ എന്‍ സര്‍ണ അറിയിച്ചു. ആര്‍ക്കും ആപ്പിനെപ്പറ്റി 'വിവരമില്ലെന്ന് തോന്നുന്ന' സാഹചര്യത്തില്‍ വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സി.ഐ.സി ചൂണ്ടിക്കാട്ടി. മുന്‍പ് ആരോഗ്യസേതു ആപ്പ് സ്വകാര്യത ഹനിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ആരോഗ്യസേതു തയ്യാറാക്കിയത് സ്വകാര്യ ഏജന്‍സിയാണെന്നും ഇതിനു സര്‍ക്കാരിന്റെ മേല്‍നോട്ടമുണ്ടായിരുന്നില്ലെന്നും രാഹുല്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ ഒരു സ്വകാര്യ കമ്പനിയ്ക്കും ഔട്ട്‌സോഴ്‌സ് ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അന്ന് നൽകിയ മറുപടി.
#360malayalam #360malayalamlive #latestnews