വ്യാജ രേഖകള്‍ മറയാക്കിയാണ് സംസ്ഥാനത്തു വൻ അവയവ വ്യാപാരം നടന്നത്; ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അവയവ തട്ടിപ്പ് നടന്നത് വ്യാജ രേഖകൾ മറയാക്കിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. പണം വാങ്ങി അവയവങ്ങൾ നൽകിയവർ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അവയവങ്ങൾ നൽകുന്നുവെന്ന സർട്ടിഫിക്കറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നേടുന്നുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷം നടന്ന അവയവദാനങ്ങളുടെ വിശദാംശങ്ങൾ തേടി ആരോഗ്യവകുപ്പിന് ക്രൈംബ്രാഞ്ച് കത്ത് നൽകി.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ നടന്ന 35 അവയവദാനങ്ങൾ ക്രൈം ബ്രാഞ്ച് പരിശോധിച്ച് വരികയാണ്. ദാതാക്കളുടെ പശ്ചാത്തലമാണ് ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിക്കുന്നത്. ഗുണ്ടകൾ മുതൽ കഞ്ചാവ് കേസിലെ പ്രതികൾ വരെ ഇതിൽ ഉൾപ്പെടുന്നു. ഇതോടെയാണ് ദാതാക്കളുടെ സാമൂഹിക പ്രതിബന്ധ സർട്ടിഫിക്കറ്റിൽ ക്രൈംബ്രാഞ്ച് സംശയമുന്നയിക്കുന്നത്. ഈ സർട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങളാണ് ക്രൈം ബ്രാഞ്ച് തേടിയിരിക്കുന്നത്. അതേസമയം അവയവം സ്വീകരിച്ച പലരുടേയും മൊഴിയെടുക്കാൻ ക്രൈം ബ്രാഞ്ചിന് കഴിയാത്ത അവസ്ഥയാണ്. ശസ്ത്രക്രിയ കഴിഞ്ഞുവെങ്കിലും പലരുടെയും ആരോഗ്യാവസ്ഥ മോശമായതിനാൽ മൊഴിയെടുക്കുക അത്രവേഗം നടക്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ആരോഗ്യവകുപ്പ് നൽകുന്ന രേഖകൾ പരിശോധിച്ച് ഇതിന് പിന്നിലെ സർക്കാർ ഉദ്യോഗസ്ഥരിലേക്കും ഏജന്റുമാരിലേക്കും അന്വേഷണം കൊണ്ടുപോകാനാണ് നീക്കം.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവർക്കുവേണ്ടി ഏജന്റുമാരാണ് ദാതാക്കളെ കണ്ടെത്തുന്നത്. അവയവ ദാതാക്കൾക്ക് പണം നൽകിയ ശേഷം അവരുടെ അറിവോടെ തന്നെ വ്യാജ രേഖകൾ ഉണ്ടാക്കും. സാമൂഹിക സേവനത്തിന്റെ ഭാഗമായി ഒരു ജീവൻ രക്ഷിക്കാൻ സൗജന്യമായി അവയവദാനത്തിന് തയ്യാറാകുന്നുവെന്ന സർട്ടിഫിക്കറ്റാണ് സർക്കാരിലേക്ക് നൽകുന്നത്.
#360malayalam #360malayalamlive #latestnews