2021 ജൂണിൽ ഇന്ത്യയുടെ കൊവാക്സിൻ പുറത്തിറക്കും, സർക്കാർ ആവശ്യപ്പെട്ടാൽ ഏത് നിമിഷവും അടിയന്തര ഉപയോഗത്തിന് നൽകാൻ തയ്യാറെന്നും ഭാരത് ബയോടെക്ക്
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ കൊവിഡ് വാക്സിനായ കൊവാക്സിൻ 2021 ജൂണിൽ പുറത്തിറക്കും. ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന കൊവാക്സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരിക്ഷണം മനുഷ്യരിൽ നടത്താൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് വാക്സിൻ അടുത്ത വർഷം ജൂണിൽ പുറത്തിറക്കാൻ പദ്ധതിയിടുന്നതായി കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ സായ് പ്രസാദ് അറിയിച്ചത്.
ജൂണിൽ വാക്സിൻ വിതരണം ചെയ്യാമെന്നാണ് കരുതുന്നതെങ്കിലും സർക്കാർ ആവശ്യപ്പെട്ടാൽ രണ്ടാം ഘട്ട പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വാക്സിൻ അടിയന്തര ഉപയോഗത്തിന് നൽകുമെന്നും സായ് പ്രസാദ് പറഞ്ഞു. വെെറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിനുകളുടെ അടിയന്തര ഉപയോഗത്തിന് റഷ്യയും ചെെനയും നിലവിൽ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൃഗങ്ങളിൽ നടത്തിയ ഒന്ന് രണ്ട് ഘട്ട പരീക്ഷണങ്ങൾ മികച്ച ഫലം കാഴ്ചവച്ച
സാഹചര്യത്തിലാണ് മൂന്നാം ഘട്ട ക്ലിനിക്കൽ പരിക്ഷണം മനുഷ്യരിൽ നടത്താൻ ഭാരത് ബയോടെക്കിന് ഡി.സി.ജി.ഐ അനുമതി നൽകിയത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത മാസം മുതൽ 26,000 സന്നദ്ധപ്രവർത്തകരിലാണ് മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്താൻ കമ്പനി ഒരുങ്ങുന്നത്. എന്നാൽ വാക്സിന്റെ വില സംബന്ധിച്ച കാര്യങ്ങളിൽ കമ്പനി വ്യക്തതവരുത്തിയിട്ടില്ല. ഇതിനായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ഉത്പാദനചെലവ്, നിക്ഷേപം, ആവശ്യമായ ഡോസുകളുടെ എണ്ണം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും വാക്സിന്റെ വിലനിർണയിക്കുകയെന്നും സായ് പ്രസാദ് പറഞ്ഞു.
#360malayalam #360malayalamlive #latestnews