കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്‍റെ ബാഗേജ് പൊളിച്ച് മോഷണം
കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗേജില്‍ നിന്ന് പണവും മൊബൈലും നഷ്ടപ്പെട്ടു. 59,000 രൂപയും 20,000 രൂപയുടെ മൊബൈലുമാണ് നഷ്ടമായത്. റിയാദില്‍ നിന്നെത്തിയ വാഴക്കാട് സ്വദേശി ഷംസീറിന്റെ പണമാണ് മോഷണം പോയത്.
റിയാദിൽ നിന്നും ഉച്ചയ്ക്ക് സ്പെെസ് ജെറ്റ് വിമാനത്തിലാണ് ഷംസീർ കോഴിക്കോട് എത്തിയത്. എന്നാൽ റാപ്പ് ചെയ്ത ബാഗ് കീറിയ നിലയിലാണ് എയർപോർട്ടിൽ നിന്നും തനിക്ക് ലഭിച്ചതെന്നും ബാഗിൽ നിന്നും പണവും മൊബെെൽ ഫോണുമുൾപ്പടെയുള്ള വില പിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കപ്പെട്ടതായും ഷംസീർ പറയുന്നു. ഇദ്ദേഹത്തിന്റെ സൗദി ഡ്രെെവിംഗ് ലെെസൻസും മോഷണം പോയതിൽ ഉൾപ്പെടും.
എന്നാൽ സംഭവുമായി ബന്ധപ്പെട്ട് എയർപോർട്ട് അതോറിറ്റിക്ക് പരാതി നൽകിയെങ്കിലും അനുകൂലമായ സമീപനമല്ല ഉണ്ടായത്. സ്പെെസ് ജെറ്റിന്റെ കസ്റ്റമർ കെയറിലേക്ക് വിളിച്ചെങ്കിലും ഇതുവരെയും തന്റെ പരാതി തുറന്നിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ കരിപ്പൂർ പോലീസ് സ്റ്റേഷനിലേക്ക് പരാതി മെയിൽ അയച്ച സമയം അവർ തിരിച്ചു വിളിക്കുകയായിരുന്നു.
എന്നാൽ ക്വാറന്റെയിൻ കഴിഞ്ഞ ശേഷം എയർപോർട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാം എന്ന് മാത്രമാണ് പൊലീസ് അറിയിച്ചത്. വിമാനത്താവളത്തിൽ കുറഞ്ഞ ഇടങ്ങളിൽ മാത്രമാണ് സി.സി.ടി.വി ഉള്ളതെന്നും മോഷ്ടിക്കുന്നവർ എന്തായാലും സി.സി.ടി.വിക്ക് മുന്നിൽ വെച്ച് അത് ചെയ്യില്ലെന്നുമാണ് ഷംസീർ പറയുന്നത്.
#360malayalam #360malayalamlive #latestnews