താനൂരിലെ കൊലപാതകം: സുഹൃത്ത് അറസ്റ്റിൽ
താനൂരിൽ യുവാവിനെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ബേപ്പൂർ സ്വദേശി വൈശാഖി (27)നെ കൊലപ്പെടുത്തിയ കേസിൽ തിയേറ്റർ ജീവനക്കാരനായ പാലക്കാട് കുമരംപുത്തൂർ കുളപ്പാടം സ്വദേശി കൈപ്പേടത്ത് ദിനൂപ് (അനൂപ് -30) ആണ് പിടിയിലായത്. താനൂർ പോലീസാണ് അറസ്റ്റ്ചെയ്തത്.
ഒക്ടോബർ ഒന്നിന് താനൂരിലെ പി.വി.എസ്. കുളത്തിലാണ് വൈശാഖിനെ മരിച്ചനിലയിൽ കണ്ടത്. അനൂപ് 13 വർഷമായി ജോലിചെയ്യുന്ന സ്ഥാപനത്തിൽ ഒരുവർഷം മുൻപെത്തിയ വൈശാഖ് സ്വീകാര്യനാകുന്നതും അനൂപ് മദ്യപിക്കുന്ന കാര്യം ഉടമസ്ഥനെ അറിയിക്കുമെന്ന് പറഞ്ഞതുമാണ് കൊലപ്പെടുത്താൻ കാരണം.
30-ന് രാത്രി പത്തിനാണ് വൈശാഖിനെ മർദ്ദിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മുങ്ങിമരണമാണെന്ന് വരുത്തിത്തീർക്കാൻ പി.വി.എസ്. തിയേറ്ററിന് സമീപത്തെ കുളത്തിലേക്കിടുകയായിരുന്നു. 'ദൃശ്യം' സിനിമാ രീതിയിൽ തെളിവുനശിപ്പിച്ചായിരുന്നു കൊലപാതകം. അനൂപിന്റെ മൊബൈൽഫോൺ മറ്റൊരു സ്ഥലത്തുവെച്ചിരുന്നു. ബേപ്പൂരിലെ വസതിയിൽനടന്ന വൈശാഖിന്റെ മരണാനന്തര ചടങ്ങിലും അനൂപ് പങ്കെടുത്തിരുന്നു. നേരത്തെ വൈശാഖിനെ കാണാനില്ലെന്ന പരാതി പോലീസിലറിയിച്ചതും ഇയാളായിരുന്നു. കൊലപാതകശ്രമത്തിനിടെ പ്രതിയുടെ ദേഹത്തുണ്ടായ പരിക്കുകൾ, മൊഴി രേഖപ്പെടുത്തിയപ്പോഴുണ്ടായ വൈരുധ്യങ്ങൾ, മരണത്തിൽ ദുരൂഹതയില്ലെന്ന് ഉറപ്പിച്ചു പറഞ്ഞത്, വൈശാഖ് അമിതമായി മദ്യപിച്ചെന്ന മൊഴി, കാണാതായപ്പോൾ വൈശാഖ് കുളത്തിലുണ്ടോയെന്ന സംശയം പ്രകടിപ്പിച്ചത് എന്നിവയെല്ലാമാണ് പ്രതിയെ കണ്ടെത്താൻ സഹായിച്ചത്.
തെളിവെടുപ്പിനുശേഷം പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി യു. അബ്ദുൽകരീം, തിരൂർ ഡിവൈ.എസ്.പി. കെ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ താനൂർ സി.ഐ. പി. പ്രമോദ്, എസ്.ഐ. വാരിജാക്ഷൻ, രാജു, എ.എസ്.ഐ. നവീൻ, പ്രതീഷ്, സി.പി.ഒ. സലേഷ്, സബറുദ്ധീൻ എന്നിവരാണ് പ്രതിയെ കണ്ടെത്തിയത്.
#360malayalam #360malayalamlive #latestnews