ജാഗ്രത കൈവിടാതെ ഇന്നുമുതൽ അണ്‍ലോക്ക്-2
തിരുവനന്തപുരം: രണ്ടാംഘട്ട തുറക്കലിനുള്ള കേന്ദ്രനിർദേശങ്ങൾ അംഗീകരിച്ച് കൂടുതൽ ഇളവുകളോടെ കേരളം ഉത്തരവിറക്കി. അന്തസ്സംസ്ഥാനയാത്രയ്ക്ക് പാസോ പെർമിറ്റോ ഏർപ്പെടുത്തരുതെന്നാണ് കേന്ദ്രനിർദേശം. ഇത് അംഗീകരിക്കുന്നുണ്ടെങ്കിലും കേരളത്തിലേക്കുള്ള വരവിന് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന തുടരും.
കണ്ടെയ്ൻമെന്റ് സോണുകളിൽ ജൂലായ് 31 വരെ കർശനമായ ലോക്ഡൗൺ തുടരുമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ ഉത്തരവിൽ പറയുന്നു. ഇവിടങ്ങളിൽ രോഗവ്യാപനം തടയുന്നതിന് ആവശ്യമായ കൂടുതൽ നടപടികളെടുക്കാൻ കളക്ടർമാർക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. ജാഗ്രതാ പോർട്ടലിലെ രജിസ്‌ട്രേഷൻ വഴിയുളള നിയന്ത്രണം നടപ്പാക്കുന്നത് ബുധനാഴ്ച ചേരുന്ന അവലോകനയോഗം ചർച്ച ചെയ്യും.
തുറക്കില്ല
●കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പരിശീലനകേന്ദ്രങ്ങൾ ജൂലായ് 15 മുതൽ തുറക്കും. ഇതിനായി പ്രത്യേക നിർദേശങ്ങൾ വരും.
●സ്കൂൾ, കോളേജുകൾ, വിദ്യാഭ്യാസ-പരിശീലനകേന്ദ്രങ്ങൾ
●മറ്റുരാജ്യങ്ങളിൽ നിന്നുള്ള വിമാനയാത്ര, മെട്രോ റെയിൽ, സിനിമാതിയേറ്റർ, ജിം, നീന്തൽക്കുളങ്ങൾ, പാർക്ക്, ബാർ, ഓഡിറ്റോറിയം, മത, രാഷ്ട്രീയ, കലാ-കായിക വിനോദസമ്മേളനങ്ങൾ, വലിയ കൂട്ടംചേരലുകൾ ഇവയൊക്കെ അനുവദിക്കുന്നത് കേന്ദ്രതീരുമാനപ്രകാരം.
രാത്രികർഫ്യൂ തുടരും
●രാത്രി പത്തുമുതൽ പുലർച്ചെ അഞ്ചുവരെ കർഫ്യൂ തുടരും. വ്യവസായശാലകളുടെ പ്രവർത്തനം, ചരക്കുനീക്കം, ഗതാഗതം എന്നിവ അനുവദിക്കും. കർഫ്യൂ ഉറപ്പാക്കാൻ 144-ാം വകുപ്പ് പ്രഖ്യാപിക്കുന്നതടക്കം നിയമനടപടികൾ സ്വീകരിക്കാം.
●ആരോഗ്യപരമായ കാരണങ്ങൾക്കും അത്യാവശ്യസേവനങ്ങൾക്കും സാധങ്ങൾക്കുംവേണ്ടിയല്ലാതെ കണ്ടെയ്ൻമെന്റ് സോണുകളിൽ യാത്ര അനുവദിക്കില്ല.
ബഫർസോണിലും നിയന്ത്രണങ്ങൾ
●കണ്ടെയ്ൻമെന്റ് സോണുകൾക്ക് പുറത്ത് രോഗംപടരാൻസാധ്യതയുള്ള ബഫർസോണുകൾ വിജ്ഞാപനം ചെയ്ത് ജില്ലാഭരണകൂടത്തിന് നിയന്ത്രണം ഏർപ്പെടുത്താം.
●65 വയസ്സിന് മുകളിലുള്ളവർ, പത്തുവയസ്സിന് താഴെയുള്ളവർ, ഗർഭിണികൾ, ഗുരുതരമായ രോഗമുള്ളവർ എന്നിവർ വീടുകളിൽത്തന്നെ കഴിയണം.
#covid19 #corona #lockdown #360malayalam #360malayalamlive #latestnews